2026-ലെ ടി20 ലോകകപ്പിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഭിന്നതയെന്ന് റിപ്പോർട്ട്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ബഹിഷ്കരണ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ മത്സരം കളിക്കണമെന്ന നിലപാടിലാണുള്ളത്. പാകിസ്താൻ ഇന്ത്യക്കെതിരെ കളിക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അന്തിമ തീരുമാനം അറിയിക്കാൻ നഖ്‌വി ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനമെടുക്കാൻ പിസിബിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) മുന്നിൽ സമയം അതിവേഗം കുറഞ്ഞുവരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു വിഭാഗങ്ങളും തമ്മിൽ അണിയറ ചർച്ചകൾ നടക്കുന്നുണ്ട്. സിംഗപ്പൂരിനെ പ്രതിനിധീകരിക്കുന്ന ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ ഖ്വാജ, നഖ്‌വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൽ ഇസ്ലാം, മറ്റ് പിസിബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിശ്ചയിച്ച പ്രകാരം മത്സരം നടന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഐസിസി വീണ്ടും പാകിസ്താന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പാക് സർക്കാരിനെ ബോധ്യപ്പെടുത്താൻ സാധിക്കാത്ത പക്ഷം വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ഐസിസി അറിയിച്ചു.
അടുത്ത നീക്കത്തെക്കുറിച്ചോ അന്തിമ തീരുമാനത്തെക്കുറിച്ചോ പ്രഖ്യാപിക്കുന്നതിന് മുമ്പ് നഖ്‌വി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചന നടത്തും.
ടൂർണമെന്റിന് മുമ്പ് പിസിബി ഒപ്പിട്ട ഐസിസിയുടെ ‘മെമ്പർ പാർട്ടിസിപ്പേഷൻ എഗ്രിമെന്റ്’ (Member Participation Agreement) ലംഘിക്കുന്നതാണ് പാകിസ്താന്റെ ഈ ബഹിഷ്കരണം. എന്നാൽ, കരാറിലെ ‘ഫോഴ്‌സ് മജൂർ’ (Force Majeure) എന്ന വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് പിസിബി ശ്രമിക്കുന്നത്. ഒരു മത്സരത്തിലോ ടൂർണമെന്റിലോ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം ടീമിന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഈ വ്യവസ്ഥ പ്രകാരം നടപടികളിൽ നിന്ന് ഒഴിവാകാൻ സാധിക്കും. എന്നാൽ ഈ നിയമം പ്രയോഗിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങളെക്കുറിച്ച് ഐസിസി ഇതിനകം തന്നെ പിസിബിക്ക് കത്തെഴുതിയിട്ടുണ്ട്. അതിനാൽ ഈ വാദം കോടതിയിലോ മറ്റോ തെളിയിക്കുക പാകിസ്താന് എളുപ്പമാകില്ല.
ബഹിഷ്കരണം നടപ്പിലായാൽ അത് ഐസിസിക്കും മറ്റ് അംഗ ബോർഡുകൾക്കും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ലോകമെമ്പാടുമുള്ള ആരാധകരുടെ താൽപ്പര്യം പരിഗണിക്കുമ്പോൾ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളാണ് ഐസിസി കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ.




