അപ്രതീക്ഷിതമായുണ്ടാകുന്ന ചില അടുപ്പങ്ങള്‍ കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകള്‍ തീരെചെറുതല്ല. ഇത്തരമൊരു വാര്‍ത്തയാണ് യുഎസ്എയിലെ ഫ്ലോറിഡയില്‍ നിന്നും പുറത്തുവരുന്നത്. അമ്മായിയച്ഛനും മരുമകളും തമ്മിലുണ്ടായ പ്രണയബന്ധം ആ കുടുംബത്തെ തന്നെ തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവിനെ ഉപേക്ഷിച്ച മരുമകളും ഭാര്യയെ ഉപേക്ഷിച്ച അമ്മായിയച്ഛനും പുതിയ ബന്ധം തുടങ്ങിയെങ്കിലും ഒടുവില്‍ വധശ്രമക്കുറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ട് സ്വദേശിയായ 62കാരന്‍ മാര്‍ക്ക് ഗിബ്ബണും 33വയസുകാരിയായ മരുമകള്‍ ജാസ്മിന്‍ വൈല്‍ഡുമായി പ്രണയം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രഹസ്യ കണ്ടുമുട്ടലുകളും അവധിയാഘോഷവുമെല്ലാം തകൃതിയായി നടന്നു. ഇതോടെ ഇരുവരുടെയും കുടുംബബന്ധം വഷളായി. ഗിബ്ബണ്‍ ഭാര്യയുമായി വിവാഹമോചനം നേടി, ജാസ്മിൻ രണ്ട് കുട്ടികളുണ്ടായിരുന്നിട്ടും ഗിബ്ബണിന്റെ മകൻ അലക്സ് ഗിബ്ബണുമായി വേർപിരിഞ്ഞു.
ഇതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധം തകര്‍ന്നു. അച്ഛനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് അലക്സ് ജയിലിലുമായി. അമ്മായിയച്ഛന്‍– മരുമകള്‍ ബന്ധം ആദ്യകാലങ്ങളില്‍ മനോഹരമായി മുന്നേറിയെങ്കിലും ഒരു വില്‍പത്രത്തിന്റെ പേരില്‍ വഴക്ക് ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ, ഒരു റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങി. റിസോര്‍ട്ടിലെ പൂളിനു സമീപത്തുവച്ച് ഇരുവരും രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടു. ദീർഘകാല ബന്ധമുണ്ടായിരുന്നിട്ടും തന്റെ പേര് വിൽപത്രത്തിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി ജാസ്മിന്‍ ഗിബ്ബറുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. നിയന്ത്രണം വിട്ട ഗിബ്ബണ്‍ ജാസ്മിന്റെ തല പലതവണ വെള്ളത്തില്‍ മുക്കിപ്പിടിച്ചെന്നാണ് ആരോപണം. . ജാസ്മിന്റെ മകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അവളെയും ഗിബ്ബണ്‍ തള്ളിമാറ്റി. കൊലപ്പെടുത്താനുദ്ദേശിച്ചുള്ള ആക്രമണമായിരുന്നെന്ന് ജാസ്മിന്‍ മൊഴി നല്‍കി.
സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ സഹായം തേടിയ ജാസ്മിന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ഗിബ്ബണെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനു പുറമെ രണ്ട് മര്‍ദ്ദനക്കേസുകളും പൊലീസ് ഗിബ്ബണെതിരെ ചുമത്തി. തര്‍ക്കത്തിനിടെ ജാസ്മിന്‍ ആണ് ആദ്യം തന്നെ അടിച്ചതെന്നായിരുന്നു ഗിബ്ബണ്‍ന്റെ മൊഴി. ഏതായാലും കുടുംബം തകര്‍ത്തുണ്ടാക്കിയ അമ്മായിയച്ഛന്റെയും മരുമകളുടെയും പ്രണയബന്ധം ഒരു വില്‍പത്രത്തില്‍ അവസാനിച്ചുവെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




