സ്വിഗ്ഗിയുടെ സ്വന്തം ബ്രാൻഡായ ‘നോയിസ്’ ഡാർക്ക് ചോക്ലേറ്റിൽ ഗ്ലാസ് കഷ്ണം കണ്ടെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താവ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത ചോക്ലേറ്റ് കഴിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്.
തന്റെ കുട്ടിക്ക് നൽകാനായി ചോക്ലേറ്റ് മുറിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉപഭോക്താവ് പറഞ്ഞു. ചോക്ലേറ്റ് വായിൽ വെച്ചപ്പോൾ എന്തോ കുത്തുന്നു എന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം കണ്ടെത്തിയത്. ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം കുറിച്ചു. ബ്രാൻഡുകൾക്ക് ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തം വേണമെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം വിവാദമായതോടെ നോയിസ് ബ്രാൻഡ് ഔദ്യോഗികമായി പ്രതികരിച്ചു. ഉപഭോക്താവിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമായി കാണുന്നുവെന്നും, ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും അവർ അറിയിച്ചു. നിർമ്മാണ പങ്കാളികളുമായും വിതരണ ശൃംഖലയുമായും ബന്ധപ്പെട്ട് മുൻഗണനാടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് കമ്പനി വ്യക്തമാക്കി. 2025 ഓഗസ്റ്റിലാണ് സ്വിഗ്ഗി തങ്ങളുടെ പ്രീമിയം ലേബലായ ‘നോയിസ്’ വിപണിയിൽ ഇറക്കിയത്. സ്നാക്സുകൾ, പാനീയങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി ഇരുന്നൂറിലധികം ഉൽപ്പന്നങ്ങളാണ് ഈ ബ്രാൻഡിന് കീഴിലുള്ളത്.




