Crime

14കാരിയെ കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു, കുറ്റവാളികള്‍ 11നും 16നും ഇടയില്‍ പ്രായക്കാര്‍, നാടിനെ ഞെട്ടിച്ച സംഭവം

ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന വനമേഖലയില്‍ കൊണ്ടുപോയായിരുന്നു ആക്രമണം. പര്‍വത ബൈക്ക് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഒരു പ്രദേശത്തിനടുത്തുള്ള വനത്തിലേക്ക് അവളെ വശീകരിച്ച് കൊണ്ടുപോയ ശേഷം, കാമുകന്‍ ആക്രമിക്കുകയും തന്റെ കൂട്ടുകാര്‍ക്ക് ലൈംഗികമായി പീഡിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്തു.

പത്ത് കുറ്റവാളികളെയും പ്രോസിക്യൂട്ടര്‍മാര്‍ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയും ചെയ്തു. പ്രതികള്‍ ‘കുടിയേറ്റ വംശജരാണെ’ ന്ന് സംശയിക്കപ്പെടുന്നു. പ്രതികള്‍ എന്ന് സംശയിക്കുന്ന ആറ് പേരെ അടച്ചിട്ട സ്ഥാപനത്തിലും നാല് പേരെ വീട്ടുതടങ്കലിലും ആക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇരയുടേയോ പ്രതികളുടെയോ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല. പത്ത് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സ് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു.

ആറ് പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാളെ – ഒരു പതിമൂന്ന് വയസുകാരനെ – ഇതിനകം വ്യവസ്ഥകളോടെ വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്.
സംഭവം ബെല്‍ജിയത്തെ ആകെമാനം ഞെട്ടിച്ചിട്ടുണ്ട്. മുമ്പ് ഈസ്റ്റ് ഫ്‌ലാന്‍ഡേഴ്‌സിലെ ഗെന്റിലെ സെമിത്തേരിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബലാത്സംഗം ചെയ്ത സംഭവം മൂന്ന് വര്‍ഷം മുമ്പാണ് നടന്നത്. ഇതില്‍ 14 നും 19 നും ഇടയില്‍ പ്രായമുള്ള സംഘം ആക്രമണം ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇര ആത്മഹത്യ ചെയ്തു.

ഈ കേസ് ബെല്‍ജിയത്തില്‍ രാജ്യത്തെ ജുവനൈല്‍ കുറ്റകൃത്യ നിയമങ്ങളെക്കുറിച്ചും ശിക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയ്ക്ക് കാരണമായി. ബെല്‍ജിയത്തിലെ ക്രിമിനല്‍ പ്രായപരിധി 18 ആണ്. എന്നിരുന്നാലും ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 12 വയസ്സ് പ്രായമുള്ള കുട്ടികളെ കൂടുതല്‍ കാലം തടവിലാക്കാനാകും. 2022 മുതല്‍, അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത 16 വയസും അതില്‍ കൂടുതലുമുള്ള കുറ്റവാളികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യാനും നിയമഭേദഗതി വരുത്തിയിരുന്നു.