Oddly News

ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി; മുടിക്കുത്തിന് പിടിച്ച് ടീച്ചറും- വീഡിയോ

കോളജില്‍വച്ച് തന്റെ ഫോണ്‍ പിടിച്ചെടുത്ത അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലുള്ള രഘു എഞ്ചിനീയറിങ് കോളേജിലാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഫോണ്‍ വാങ്ങി നടന്നുപോയ അധ്യാപികയ്ക്കു നേരേ ആക്രോശിച്ചുകൊണ്ട് വിദ്യാര്‍ഥിനി പുറകെ ചെല്ലുകയായിരുന്നു. ഫോണിന് 12,000 രൂപ വിലയുണ്ടെന്നും അദ്ധ്യാപികയെ അസഭ്യം പറയുകയും ചെയ്തു. തന്റെ ചെരുപ്പ് ഊരി കൈയില്‍പിടിച്ച് ‘‘എന്റെ ഫോണ്‍ തിരികെ തരുന്നോ അതോ ഞാന്‍ ഞാന്‍ ചെരുപ്പിന് അടിക്കണോ’’ എന്ന് വിദ്യാര്‍ഥിനി അധ്യാപികയോട് ചോദിച്ചു. ഫോണ്‍ തിരികെ തരില്ലെന്ന് അധ്യാപിക പറഞ്ഞതോടെയാണ് വിദ്യാര്‍ഥിനി ചെരുപ്പൂരി അധ്യാപികയെ മര്‍ദിച്ചത്. വിദ്യാര്‍ഥിനി അധ്യാപികയുടെ മുഖത്തും അടിച്ചു. ഉടന്‍തന്നെ ചുറ്റും കൂടിനിന്നവര്‍ വിദ്യാര്‍ഥിനിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ അധ്യാപിക വിദ്യാര്‍ഥിനിയെ തിരിച്ച് തല്ലുകയും മുടിക്ക് പിടിച്ച് വലിക്കുകയും ചെയ്​തു.

വീഡിയോ പുറത്തുവന്നതോടെ വിദ്യാര്‍ഥിനിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫോണ്‍ ഉപയോഗം വ്യാപകമായതോടെയാണ് പ്രശ്നങ്ങള്‍ കൂടിയതെന്നും അധ്യാപകരോട് ബഹുമാനത്തോടെ പെരുമാറണമെന്നും നിരവധി പേര്‍ കമന്‍റ് ചെയ്​തു. അതേസമയം അധ്യാപികയും പക്വതയാര്‍ന്ന പെരുമാറ്റം കാണിക്കണമെന്നും ചിലര്‍ കമന്‍റ് ചെയ്​തു.

മറ്റുള്ളവർ സാങ്കേതികവിദ്യയെ ഒരു ഘടകമായി ചൂണ്ടിക്കാട്ടി: “സ്മാർട്ട്‌ഫോണുകളുടെ യുഗം ആരംഭിച്ചതുമുതൽ, ഇതാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതാപിതാക്കളും തുല്യ ഉത്തരവാദിത്തം പങ്കിടുന്നു.”