Movie News

ബിജു കുട്ടന്‍ സഹകരിയ്ക്കുന്നില്ല ; ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍

നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിനുള്ള തുകയും പ്രൊമോഷനുള്ള തുകയും നേരത്തെ വാങ്ങിയിട്ടും ബിജുകുട്ടന്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്.

” ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. പക്ഷേ പ്രമോഷന് അവരെ കാണുന്നില്ല. ഒരുപാട് തവണ വിളിച്ചതുമാണ്, പക്ഷേ സഹകരിക്കുന്നില്ല. ഇങ്ങനെ സഹകരിക്കാതെ വരുമ്പോള്‍ തന്നെ നമ്മളെ പോലുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പുറകിലേക്കു പോകും. ഷൂട്ടിങ് സമയത്തൊക്കെ ഇവര്‍ നല്ല സഹകരണമായിരിക്കും, പ്രമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ്, രണ്ട് ദിവസം മുമ്പ് വിളിച്ചു പറഞ്ഞാല്‍ മതിയെന്നു പറയും.

രണ്ട് ദിവസമല്ല, രണ്ട് മാസം മുമ്പ് വിളിച്ചു പറഞ്ഞിട്ടും സഹകരിക്കുന്നില്ല. സഹകരിക്കാമെന്ന് പറഞ്ഞവര്‍ പോലും സഹകരിക്കുന്നില്ല. ഇവിടെ ഇങ്ങനെ വന്ന് ഇരിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മുഖത്തൊന്നും സന്തോഷം കാണാന്‍ കഴിയില്ല. ഈ സിനിമയ്ക്കു ഫണ്ട് കണ്ടെത്തിയ അവസ്ഥയൊക്കെ വളരെ വിഷമം നിറഞ്ഞതായിരുന്നു. കൃത്യമായ പ്രമോഷനില്ലാതെ ഈ സിനിമ ജനങ്ങള്‍ക്കു മുന്നിലെത്താന്‍ വിഷമമാണ്. സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് ഭയമില്ല, പ്രമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും.

ഈ പ്രമോഷനു തന്നെ പല ചാനലുകാരെയും വിളിച്ചപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളു എന്നു പറഞ്ഞു. അത് നമ്മളെ വീണ്ടും വിഷമിപ്പിക്കുകയാണ്. പ്രമോഷനില്ലാതെ ഇത് തിയറ്ററിലേക്കു പോകുമ്പോള്‍ തിയറ്ററുകാര്‍ ചോദിക്കും ഈ സിനിമയ്ക്കു പ്രമോഷനുണ്ടോ? അവരോടും മറുപടിയില്ല. നൂറ് തിയറ്ററുകള്‍ എടുത്ത് റിലീസ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് 50 തിയറ്ററിലേക്ക് ഒതുങ്ങും. നമ്മള്‍ അതിനു തയാറെടുക്കാത്തതു കൊണ്ടല്ല. പക്ഷേ നമുക്കൊപ്പമുള്ള ആര്‍ട്ടിസ്റ്റുകള്‍ സഹകരിക്കാത്തതു കൊണ്ടാണ്.

ബിജു കുട്ടന്‍ മുഴുനീള വേഷമാണ് ഈ സിനിമയില്‍ ചെയ്യുന്നത്. ആറു നായകന്മാരില്‍ പ്രാധാന്യമുള്ള വേഷമാണ്. ഇവര്‍ക്കു കൊടുക്കാത്തതില്‍ കൂടുതല്‍ അദ്ദേഹത്തെ ബൂസ്റ്റ് ചെയ്തു. പക്ഷേ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല. ഇനി അത് മനസ്സിലാകണമെങ്കില്‍ അദ്ദേഹം എന്റെ ഈ വാക്കുകള്‍ കേള്‍ക്കണം. അല്ലെങ്കില്‍ ഈ സിനിമ കാണണം. സിനിമ കാണാന്‍ വിളിച്ചിട്ടു പോലും വന്നില്ല. നേരത്തെ ഡിസംബര്‍ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്നും പ്രൊമോഷന് ബിജു കുട്ടന്‍ സഹകരിച്ചില്ല. അതിനാല്‍ ജനുവരി അഞ്ചിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. ലൊക്കേഷന്‍ മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് എന്നും ഷൂട്ട് തീരുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പൈസയും മേടിച്ചു പോയതാണ്.

ടിവിയിലൊക്കെ ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത് എന്നും ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസ്സില്‍ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടന്‍ തിരഞ്ഞെടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി. സ്വന്തം മൊബൈലില്‍ ഒരു പ്രൊമോ വീഡിയോ എടുത്ത് അയച്ച് തരാമോ എന്ന് ചോദിച്ചിട്ട് പോലും ചെയ്തില്ല” – ഹുസൈന്‍ അറോണി വ്യക്തമാക്കുന്നു.