കാൺപൂർ: ഡോ. ഷഹീനുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇതിൽ മൂന്നെണ്ണം കാൺപൂരിലും രണ്ടെണ്ണം ലഖ്‌നൗവിലും രണ്ടെണ്ണം ഡൽഹിയിലുമാണ്. പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്ത വ്യക്തികളെ തിരിച്ചറിയാൻ ടീമുകൾ ഇടപാടുകൾ പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളുടെ വഴി കണ്ടെത്തുന്നത് കേസില്‍ വഴിത്തിരിവുകളിലേക്ക് നയിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2025 ജനുവരിക്കും ഒക്ടോബറിനുമിടയിൽ അവർ എത്ര തവണ ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ സന്ദർശിച്ചിട്ടുണ്ട്, ആരെല്ലാം കണ്ടുമുട്ടി, എവിടെയെല്ലാം താമസിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷകർ ശേഖരിക്കുന്നുണ്ട്.
ഷഹീൻ ഭാഗമാണെന്ന് സംശയിക്കുന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകിയവരെ കണ്ടെത്താൻ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചു. സംഘത്തില്‍ ചേരുന്നതിനുമുമ്പ് ഡോ. ഷഹീൻ വർഷങ്ങളോളം കാൺപൂരിലും സമീപ ജില്ലകളിലുമായി താമസിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രദേശത്തെ അവരുടെ ദീർഘകാല സാന്നിധ്യം, സംഘടനയ്ക്ക് പണം സംഭാവന ചെയ്ത ബന്ധങ്ങൾ അവർക്ക് ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. അവർ മുമ്പ് പ്രയാഗ്‌രാജിൽ മെഡിസിൻ പഠിച്ചിരുന്നതിനാൽ, ആ കാലഘട്ടത്തിലെ സഹപാഠികളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷകർ ഇപ്പോൾ ശേഖരിക്കുന്നുണ്ട്.
ജി.എസ്.വി.എം മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വകുപ്പിന്റെ മേധാവിയായിട്ടാണ് ഡോ. ഷഹീൻ സേവനമനുഷ്ഠിച്ചിരുന്നത്. മറ്റ് ഫാക്കൽറ്റി അംഗങ്ങളെപ്പോലെയാണ് അവർ ജോലി ചെയ്തിരുന്നതെന്നും, അവധി എടുക്കുന്നത് കുറവാണെന്നും, പലപ്പോഴും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവരാറുണ്ടായിരുന്നുവെന്നും സഹപ്രവർത്തകർ പറഞ്ഞു. കുട്ടിയെ നോക്കാൻ വീട്ടിൽ ആരുമില്ലെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. വനിതാ സഹപ്രവർത്തകരുമായി നല്ല സൗഹൃദം പുലർത്തിയിരുന്നുവെങ്കിലും, അവർ വിവാഹമോചനം നേടിയ കാര്യം വളരെ കുറച്ചുപേർക്കേ അറിയുമായിരുന്നുള്ളൂ.
ഇവിടെനിന്നുള്ള അവരുടെ തിരോധാനം 2013 ഡിസംബറിലാണ് നടന്നത്. അന്ന് ഒരു സഹപ്രവർത്തകന് ചുമതല കൈമാറിക്കൊണ്ട് 2014 ജനുവരി 4-ന് തിരിച്ചെത്തുമെന്ന് അവർ അറിയിച്ചു. എന്നാൽ അവർ തിരികെ വന്നില്ല. സഹപ്രവർത്തകർ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഔദ്യോഗികമായി കത്തുകൾ ആവർത്തിച്ച് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. 2016-ൽ പ്രിൻസിപ്പൽ രണ്ട് ജീവനക്കാരെ അവരുടെ വിലാസത്തിലേക്ക് അയച്ചെങ്കിലും അത് തെറ്റാണെന്ന് കണ്ടെത്തി. വർഷങ്ങളോളം വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് 2021-ൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ടതോടെയാണ് അവരുടെ പേര് വീണ്ടും ഉയർന്നുവന്നത്.
ലഖ്‌നൗവിലെ നദ്‌വയിൽ വെച്ച് ഭർത്താവ് ഡോ. ജാഫർ ഹയാത്തിൽ നിന്ന് ഷഹീൻ ‘ഖുൽഅ’ (khula) നേടിയിരുന്നുവെന്ന് അന്വേഷകർ സ്ഥിരീകരിച്ചു. മുസ്‌ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വേർപിരിയാനുള്ള അവകാശമാണ് ഖുൽഅ. കുടുംബത്തോടൊപ്പമാണ് അവർ നടപടികൾക്ക് ഹാജരായത്.
ഈ കേസ് ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ പഴയ കേസ് ഫയലുകൾ വീണ്ടും തുറക്കാനും കാരണമായി. സമാനമായ രീതിയിൽ മറ്റ് ഏഴ് ഡോക്ടർമാരെകൂടി കാണാതാവുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. സർജറി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും ഇവരിൽ ഉൾപ്പെടുന്നു, ചിലർ അടുത്തുള്ള ജില്ലകളിൽ ജോലി ചെയ്യുന്നുണ്ട്. ഷഹീനെ കാണാതായതിനുശേഷം അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഫിസിയോളജി, അനാട്ടമി, മെഡിസിൻ, സർജറി എന്നീ വകുപ്പുകളിലെ ഡോക്ടർമാരും കാണാതായതായി രേഖകൾ വ്യക്തമാക്കുന്നു.
നോട്ടീസുകളോട് പ്രതികരിക്കാത്തതിനാൽ അവരെയും ഒടുവിൽ പിരിച്ചുവിട്ടു. ഏജൻസികൾ ഇപ്പോൾ അവരുടെ മുൻകാല സ്വഭാവം, അവസാനമായി താമസിച്ചിരുന്ന സ്ഥലങ്ങൾ, പിരിച്ചുവിടലിലേക്ക് നയിച്ച കത്തിടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുകയാണ്. ഈ ഡോക്ടർമാർ ബന്ധപ്പെട്ടിരുന്ന ആളുകളെയും അവർ കണ്ടെത്തുന്നുണ്ട്.
ഇതിനായി, സെൻസിറ്റീവ് മേഖലകളിൽ ആരോഗ്യ ക്യാമ്പുകൾ നടത്തിയ എൻ.ജി.ഒകളെ ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുകയാണ്. അവരുടെ ഫണ്ടിംഗ് രീതികളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരുന്നു. വസ്ത്രങ്ങളും ഉണങ്ങിയ പഴങ്ങളും വിൽക്കാൻ നഗരത്തിലെത്തുന്ന കാശ്മീരി കച്ചവടക്കാരും, പ്രത്യേകിച്ച് സെൻസിറ്റീവ് പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന 31 വ്യക്തികളും നിരീക്ഷണത്തിലാണ്.
കാൺപൂരിലെ മെഡിക്കൽ കോളേജിന് പുറത്തും ഷഹീന് സ്വാധീനമുണ്ടായിരുന്നുവെന്ന് അന്വേഷകർ പറയുന്നു. അവരുടെ സഹോദരൻ ഡോ. പർവേസിന് നഗരത്തിൽ ഭാര്യാബന്ധുക്കളുണ്ട്. അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്മാർ ചമൻ ഗഞ്ചിലും ബെക്കൺ ഗഞ്ചിലും ബിസിനസുകൾ നടത്തുന്നു. ഈ പ്രദേശങ്ങളിലെ പ്രധാന പരിപാടികളിൽ അദ്ദേഹം പങ്കെടുത്തതായും നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ശ്രമിച്ചതായും ഏജൻസികൾ വിശ്വസിക്കുന്നു. കൂടുതൽ നടപടികളെടുക്കുന്നതിന് മുമ്പ് അദ്ദേഹം അറസ്റ്റിലായി. നഗരത്തിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങളും കണ്ടുമുട്ടിയ ആളുകളെയും അന്വേഷകർ ഇപ്പോൾ മാപ്പ് ചെയ്യുകയാണ്.




