പ്രധാനമന്ത്രി മോദിയുടെ ഗുജറാത്ത് സന്ദർശന വേളയിൽ ഹൃദയസ്പർശിയായ ഒരു നിമിഷം. ശനിയാഴ്ച ഭാവ്‌നഗറിൽ നടന്ന പൊതു സമ്മേളനത്തിനിടെയാണ് സംഭവം.
താന്‍ വരച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രവുമായി ഒരു കുട്ടി വേദിയുടെ മുന്നില്‍ നിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട പ്രധാനമന്ത്രി സംഘാടകരോട് ചിത്രം വാങ്ങി വരാൻ ആവശ്യപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കുട്ടിയുടെ അടുത്തേക്ക് ചെന്ന് ആ സ്കെച്ച് വാങ്ങി. പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി കുട്ടിയെ വളരെയധികം വികാരഭരിതനാക്കി, അവൻ പൊട്ടിക്കരഞ്ഞു.
കുട്ടി ചിത്രത്തിൽ വിലാസം എഴുതിയിരുന്നെങ്കിൽ ഒരു മറുപടി കത്തയക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഒരു കൊച്ചുകുട്ടി എനിക്കുവേണ്ടി ഒരു ചിത്രം കൊണ്ടുവന്നിട്ടുണ്ട്, അവൻ വളരെ നേരമായി ഇവിടെ നിൽക്കുകയാണ്. ദയവായി ആരെങ്കിലും അത് വാങ്ങണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കുട്ടി കരയാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പറഞ്ഞു, “കരയേണ്ട ആവശ്യമില്ല, നിങ്ങളുടെ ചിത്രം എന്റെ അടുത്തെത്തി. നിങ്ങളുടെ വിലാസം അതിൽ എഴുതിയിട്ടുണ്ടെങ്കിൽ ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു കത്ത് എഴുതും.”
ചെറിയ കുട്ടികളുടെ സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ നിധിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ, ഭാവ്‌നഗറിൽ നടന്ന ഒരു വലിയ റോഡ്‌ഷോയിൽ, ആയിരക്കണക്കിന് ആളുകൾ ത്രിവർണ്ണ പതാകകളും മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഈ റോഡ്‌ഷോയിൽ തന്നെ സല്യൂട്ട് ചെയ്ത ഒരു കുട്ടിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് സല്യൂട്ട് ചെയ്ത് ഹൃദയസ്പർശിയായ ഒരു നിമിഷം കൂടി സൃഷ്ടിച്ചു.
ഇതുകൂടാതെ, ‘സമുദ്ര സേ സമൃദ്ധി’ പരിപാടിയുടെ ഭാഗമായി 34,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മറൈൻ മേഖലയിലെ പദ്ധതികളുടെ ഭാഗമായി ഇന്ദിരാ ഡോക്കിലെ മുംബൈ ഇൻ്റർനാഷണൽ ക്രൂയിസ് ടെർമിനൽ ഉൾപ്പെടെ 7,870 കോടിയിലധികം രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.




