Crime

ഡോക്ടറുടെ വേഷത്തില്‍ 3 ദിവസം ഗർഭിണികൾക്ക് ആശുപത്രിയിൽ ചികിത്സ; ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റിൽ

ഗൈനക്കോളജിസ്റ്റ് ചമഞ്ഞ് ഗർഭിണികളെ ചികിത്സിച്ച ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ. കട്ടിഗോറ സ്വദേശിയായ മിർ ഹുസൈൻ അഹമ്മദ് ബർഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. ഗൈനക്കോളജി ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ തുടർച്ചയായി മൂന്ന് ദിവസം രോഗികളെ പരിശോധിച്ചതിനു ശേഷമാണ് ഇയാൾ കുടുങ്ങിയത്.

കഴിഞ്ഞ ഓഗസ്റ്റ് 29 മുതൽ ഇയാൾ ഗൈനകോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാൾ ആശുപത്രിയിൽ എത്തുകയും വെള്ള കോട്ട് ധരിച്ച് വാർഡിൽ പ്രവേശിക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നെന്ന് സിൽച്ചാര്‍ മെഡിക്കൽ കോളജിലെ ഡോ. ഭാസ്കർ ഗുപ്ത പറഞ്ഞു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാച്ചാർ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു, ബർഭൂയ എങ്ങനെയാണ് ആശുപത്രിയിൽ പ്രവേശിച്ച് പ്രവർത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. അകത്തുള്ളവരുടെ പങ്കാളിത്തം ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. സംഭവം രോഗികളിലും ആശുപത്രി ജീവനക്കാരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്, സർക്കാർ നടത്തുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ സുരക്ഷയും പരിശോധനാ രീതികളും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

അസമിൽ അടുത്തിടെ സമാനമായി മറ്റൊരു വ്യാജ ഡോക്ടറേയും പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് മെഡിക്കൽ ബിരുദം നേടി എന്ന് വ്യാജ രേഖയുണ്ടാക്കി ഗൈനക്കോളജിസ്റ്റായി ചികിത്സ നടത്തിയിരുന്ന പുലക് മലാക്കറെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.