ജാവലിന്‍താരം നീരജ്‌ചോപ്ര കഴിഞ്ഞാല്‍ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായി മാറുകയാണ് ഗുസതി താരം വിനേഷ് ഫഗോട്ട്. വനിതകളുടെ 50 കിലോ വിഭാഗത്തിന്റെ ഗുസ്തിയില്‍ ഫൈനലില്‍ കടന്നിരിക്കുന്ന വിനേഷ് ഇന്ത്യയ്ക്കായി ഇനി സ്വര്‍ണ്ണം കൊണ്ടുവരുമോ വെള്ളിയാകുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു. അമേരിക്കയുടെ സാറാ ഹില്‍ഡെബ്രാന്‍ഡാണ് എതിരാളി.
ഇന്ത്യയില്‍ നിന്നും ഗുസ്തിയില്‍ സെമിഫൈനല്‍ കടക്കുന്ന ആദ്യതാരമാണ് വിനേഷ്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വനിതാ ഫ്രീസ്റ്റൈൽ 50 കിലോ ഗുസ്തിയുടെ ഫൈനലിലേക്ക് യോഗ്യത നേടിയതിന് ശേഷം ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് തൻ്റെ അമ്മയ്ക്ക് സ്വർണം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തു.
ആഗസ്ത് 7 ബുധനാഴ്ചയാണ് മത്സരം. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവായതിനാല്‍ സാറ വിനേഷിന് ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തകര്‍പ്പന്‍ഫോമിലാണെങ്കിലും 30 കാരി സാറയെ മറികടന്ന് സ്വര്‍ണ്ണം നേടണമെങ്കില്‍ വിനേഷിന് കഠിനമായ പോരാട്ടം നേരിടേണ്ടി വരും. ഒളിമ്പിക്സില്‍ ഇതുവരെ മികച്ച സമ്മാനം നേടിയിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള മറ്റ് ടൂര്‍ണമെന്റുകളില്‍ ഒന്നാം സ്ഥാനം നേടിയതാരമാണ് സാറ.
പാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 50 കിലോ, 53 കിലോ, 55 കിലോ വിഭാഗങ്ങളില്‍ ഏഴു സ്വര്‍ണം നേടിയിരുന്നു. 2018 മുതല്‍ 2023 വരെ രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകളും ഇന്ത്യാനയില്‍ ജനിച്ച അത്ലറ്റായ ഗ്രാഞ്ചര്‍ നേടി. കൂടാതെ, 2019 ലെ പാന്‍ അമേരിക്കന്‍ ഗെയിംസിന്റെ 53 കിലോഗ്രാം വിഭാഗത്തില്‍ സാറ സ്വര്‍ണം നേടി.
കഴിഞ്ഞ വര്‍ഷം സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ശേഷമാണ് സാറ പാരീസ് ഒളിമ്പിക് ഗെയിംസിന് ക്വാട്ടയില്‍ ഇടം നേടിയത്. ഈ വര്‍ഷമാദ്യം, പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് കോളേജില്‍ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് ട്രയല്‍സിലാണ് സാറ 2024-ലെ പാരിസിലേക്കുള്ള ബെര്‍ത്ത് സ്ഥിരീകരിച്ചത്.
പാരീസ് ഒളിമ്പിക്സില്‍ യഥാക്രമം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും അള്‍ജീരിയയുടെ ഇബ്റ്റിസെം ഡൗഡൗ, ഫെങ് സിക്കി, ഡോള്‍ഗോര്‍ജവിന്‍ ഒട്‌ഗൊന്‍ജാര്‍ഗല്‍ എന്നിവരെയാണ് തോല്‍പ്പിച്ചത്.