ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മകൾ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ജോസ് മോൻ. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലുടനീളം ശാന്തനായാണ് ജോസ് മോൻ പെരുമാറിയത്.
എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ പറയുന്നു. ഇതിനു മുൻപും പിതാവ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം.
നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ പിതാവിനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ് മോൻ ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഏയ്ഞ്ചല്‍ ജാസ്മിനെ പിതാവ് ജോസ്‌മോന്‍ കൊലപ്പെടുത്തുമ്പോള്‍ മകളുടെ കൈകള്‍ പിന്നിലേക്ക് പിടിച്ചുകൊടുത്തത് മാതാവ് സിന്ധുവാണെന്നാണ് വിവരം.
കൊല്ലപ്പെട്ട യുവതിയുടെ അമ്മ ജെസി മോളെയും അമ്മാവൻ അലോഷ്യസിനെയും പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നു പരിശോധിക്കും. ഇരുവരും ഇപ്പോൾ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ ജാസ്മിനെ കണ്ടെത്തിയത്. എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞിരുന്നത്. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജോസ്‌മോന്‍ സമ്മതിച്ചു.




