Crime

വീട്ടിലെ സാമ്പത്തിക ബാധ്യത; സഹോദരനെ കുത്തിക്കൊന്ന്‌ പ്രതി പോലീസില്‍ കീഴടങ്ങി

മഞ്ചേരി: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. പൂക്കോട്ടൂര്‍ പള്ളിമുക്ക്‌ കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ അബ്ബാസിന്റെ മകന്‍ അമീര്‍ സുഹൈലി (26) നെ കൊന്ന സഹോദരന്‍ ജുനൈദാ (28) ണ്‌ കത്തിയുമായി മഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌.
ഇന്നലെ പുലര്‍ച്ചെ 4.45ന്‌ പള്ളിമുക്കിലെ വീട്ടിലായിരുന്നു കൊലപാതകം.

പ്രഭാത നമസ്‌കാരത്തിനായി ജുനൈദ്‌ സഹോദരനെ വിളിച്ചുണര്‍ത്തുകയായിരുന്നു. നമസ്‌കാരത്തിന്‌ സമയമായില്ലെന്ന്‌ മാതാവ്‌ ഖൈറുന്നീസ അറിയിച്ചതോടെ ഇരുവരും വീട്ടില്‍ത്തന്നെ ഇരുന്നു.
ഇരുവരും സംസാരിക്കുന്നതിനിടെ വീട്ടിലെ സാമ്പത്തിക ബാധ്യത ചര്‍ച്ചയാകുകയും തര്‍ക്കത്തിലെത്തുകയുമായിരുന്നു. പ്രകോപിതനായ ജുനൈദ്‌ കത്തിയെടുത്തു സഹോദരനെ കുത്തി. കുത്തേറ്റ അമീര്‍ സുഹൈല്‍ കിടപ്പുമുറിയില്‍നിന്ന്‌ ഓടി അടുക്കളയിലെത്തിയപ്പോഴേക്കും വീണ്‌ മരിക്കുകയായിരുന്നു. ഇതിനിടയില്‍ ജുനൈദ്‌ സ്‌കൂട്ടറില്‍ കത്തിയുമായി മഞ്ചേരി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി.

വഴിമധ്യേ നാട്ടുകാരായ രണ്ടു പേരോട്‌ സഹോദരനെ കുത്തിയ വിവരം പ്രതി പറഞ്ഞിരുന്നു. പിന്നീട്‌ പോലീസ്‌ സംഭവസ്‌ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.പ്രതിയുടെ ഭാര്യയും കുട്ടിയും സ്വന്തം വീട്ടിലേക്കും പിതാവ്‌ അബ്ബാസ്‌ തിരുവനന്തപുരത്തും പോയ സമയത്താണ്‌ കൊലപാതകം. സഹോദരി മുഷീറയും മാതാവ്‌ ഖൈറുന്നീസയുമാണ്‌ സംഭവസമയം വീട്ടിലുണ്ടായിരുന്നത്‌. കൊല്ലപ്പെട്ട അമീര്‍ സുഹൈല്‍ അവിവാഹിതനാണ്‌.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കബറടക്കി. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.