Crime

ലഹരിമരുന്നിന്റെ വില 1500 രൂപ ആവശ്യപ്പെട്ട്‌ തര്‍ക്കം, വീട്ടുമുറ്റത്തെത്തിയ കൂട്ടുകാരനെ കുത്തിക്കൊന്നു, നാടിനെ നടുക്കിയ സംഭവം

കോട്ടയം: ലഹരി ഇടപാടിന്റെ ഭാഗമായ സാമ്പത്തികത്തര്‍ക്കത്തേത്തുടര്‍ന്ന്‌ സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. കറുകച്ചാല്‍, തോട്ടയ്‌ക്കാട്‌ വാടകയ്‌ക്കു താമസിക്കുന്ന മാങ്ങാനം കളമ്പുകാട്ടുകുന്ന്‌ താന്നിക്കല്‍ സോമന്‍-സുജാത ദമ്പതികളുടെ മകന്‍ ആദര്‍ശാ(23)ണ്‌ കൊല്ലപ്പെട്ടത്‌. ആദര്‍ശിനെ കുത്തിയ വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത്‌ (വാവ-24) അറസ്‌റ്റില്‍.

പ്രതി അഭിജിത്തിന്റെ അച്‌ഛന്‍ വി.കെ. അനില്‍കുമാര്‍ (ടിറ്റോ) കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലറാണ്‌. അനില്‍കുമാറിനേയും ഭാര്യയേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട്‌ വിട്ടയയച്ചു. ഇന്നലെ പുലര്‍ച്ചെ 1.30-ന്‌ അനില്‍കുമാറിന്റെ വീടിനു മുന്നിലാണ്‌ നാടിനെ നടുക്കിയ സംഭവം. ലഹരി കേസുകളില്‍ പ്രതികളാണ്‌ അഭിജിത്തും ആദര്‍ശും.

കഴിഞ്ഞ മാര്‍ച്ചില്‍ അഭിജിത്തില്‍നിന്ന്‌ ആദര്‍ശ്‌ വാങ്ങിയ ലഹരിമരുന്നിന്റെ വിലയായ 1500 രൂപ ആവശ്യപ്പെട്ട്‌ ആരംഭിച്ച തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. അഭിജിത്‌ പലതവണ ചോദിച്ചിട്ടും ആദര്‍ശ്‌ പണം നല്‍കിയില്ല. ബൈക്ക്‌ പണയപ്പെടുത്താന്‍ സൗകര്യമൊരുക്കിയാല്‍ പണം നല്‍കാമെന്ന്‌ ആദര്‍ശ്‌ പറഞ്ഞു. അഭിജിത്ത്‌ ഏര്‍പ്പാടാക്കിയതുപ്രകാരം ശാസ്‌ത്രി റോഡിലെ സ്‌ഥാപനത്തില്‍ ബൈക്ക്‌ പണയപ്പെടുത്തി ആദര്‍ശ്‌ പണം വാങ്ങിയെങ്കിലും കടം വീട്ടിയില്ല.

ഇതേത്തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ ഫോണിലും നേരിട്ടും വഴക്കുണ്ടായി. കഴിഞ്ഞദിവസം അഭിജിത്ത്‌ ആദര്‍ശിന്റെ വീട്ടിലെത്തി അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കി. ഇതേത്തുടര്‍ന്നാണ്‌ 23-ന്‌ അര്‍ധരാത്രി ആദര്‍ശ്‌ സുഹൃത്തുക്കളുമൊത്ത്‌ അഭിജിത്തിന്റെ വീടിനു മുന്നിലെത്തിയത്‌. വാക്കേറ്റത്തിനിടെ ആദര്‍ശും സുഹൃത്തും അഭിജിത്തിനെ മര്‍ദിച്ചു. ഇതിനിടെ, അഭിജിത്ത്‌ കൈയില്‍ കരുതിയിരുന്ന കറിക്കത്തി കൊണ്ട്‌ ആദര്‍ശിനെ കുത്തുകയായിരുന്നു.

ബഹളം കേട്ട്‌ അനില്‍കുമാറും ഭാര്യയും ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴുത്തിനു കുത്തേറ്റ ആദര്‍ശിനെ ഒപ്പമുണ്ടായിരുന്ന റോബിന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ കോട്ടയം വെസ്‌റ്റ്‌ എസ്‌.എച്ച്‌.ഒ: എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ പ്രതിയെ പോലീസ്‌ കീഴടക്കി. വീട്ടുമുറ്റത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി.
ആദര്‍ശിനൊപ്പമുണ്ടായിരുന്ന റോബിന്‍, മുമ്പ്‌ പോലീസിനെ നായയെ അഴിച്ചുവിട്ട്‌ അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്‌. അഭിജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. എം.ഡി.എം.എ. കടത്തിയ കേസിലടക്കം പ്രതിയാണ്‌ ഇയാള്‍.