കൊച്ചി പനമ്പള്ളി നഗറിൽ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അതിക്രൂര മർദനം. കൊല്ലം സ്വദേശി അമൽദേവിനെയാണ് ഒന്നാം പ്രതി സഫ്നയും സംഘവും ചേർന്ന് ഹോട്ടൽ മുറിയിൽ വച്ച് മർദിച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സഫ്നയെ കാണാൻ വൈപ്പിനിൽ എത്താമെന്ന് അമൽദേവ് പറഞ്ഞിരുന്നെങ്കിലും ഹോട്ടലിലേക്ക് വരാൻ സഫ്ന നിർബന്ധിക്കുകയായിരുന്നു.
അമൽദേവ് മുറിയിലെത്തിയതോടെ സഫ്നയുടെ നാല് കൂട്ടാളികളുമെത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ച യുവാവിനെ വിവസ്ത്രനാക്കി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ടോർച്ച് ഉപയോഗിച്ചുള്ള മർദനത്തിൽ തലയ്ക്ക് പരിക്കേൽക്കാതെ അമൽദേവ് ഒഴിഞ്ഞുമാറിയെങ്കിലും വലതുകൈപ്പത്തിക്ക് അടിയേറ്റു. അമൽ ദേവിന് സംസാര ശേഷിയില്ല.
കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത യുവാവിന്റെ നഗ്നചിത്രങ്ങളും പ്രതികൾ പകർത്തി. ക്രൂരമായ മർദനത്തിൽ അമൽദേവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത കടവന്ത്ര പൊലീസ് രണ്ട് പ്രതികളെ പിടികൂടി. മുഖ്യപ്രതി സഫ്നയുൾപ്പെടെയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.




