Crime

5 കോടിയുടെ കറന്‍സി, തോക്കുകള്‍, മദ്യക്കുപ്പികള്‍; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. സോനിപത് മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. ഖനി വ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്.

ആറു വാഹനങ്ങളിലായി ഇരുപതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. പന്‍വാറിന്റെ വീട്ടില്‍നിന്ന് അഞ്ചു കോടി രൂപയുടെ കറന്‍സിയാണ് ഇ.ഡി. പിടിച്ചെടുത്തത്. കൂടാതെ 300 വെടിയുണ്ടകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു.

യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. 2013-ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും സമീപജില്ലകളിലുമായി പാറ, ചരല്‍, മണല്‍ ഖനനം തുടര്‍ന്നതിന് ഹരിയാന പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.