ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിന് സമീപം വിമാനം ഇറക്കുന്നതിനിടെ ദുരൂഹമായ പറക്കുംതളിക പോലുള്ള ഒരു വസ്തു കണ്ടതായി വാണിജ്യ വിമാനത്തിലെ പൈലറ്റ് അവകാശപ്പെട്ടതായി മെട്രോ യുകെ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സുരക്ഷാ റിപ്പോർട്ട് അനുസരിച്ച്, എയർബസ് എ319 യാത്രാ വിമാനമാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിമാനം താഴേക്ക് ഇറങ്ങി റൺവേയിലേക്ക് ഇടത്തോട്ട് തിരിയുന്നതിനിടെയാണ് പറക്കുംതളികയ്ക്കോ വേറിട്ട ഡ്രോണിനോ സമാനമായ ഒരു വസ്തു വിമാനത്തിന്റെ വലത് ചിറകിന് വളരെ അടുത്തൂടെ കടന്നുപോകുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വിമാനത്തിന്റെ അതേ ഉയരത്തിൽ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ഈ ദുരൂഹ വസ്തു വിമാനത്തിൽ നിന്ന് ഏകദേശം 100 മുതൽ 300 അടി മാത്രം അകലെയായിരുന്നു. വിമാനങ്ങളുടെ അപകടകരമായ അടുപ്പങ്ങളെക്കുറിച്ച് പഠിക്കുന്ന യുകെ എയർപ്രോക്സ് ബോർഡ് ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി.
ഗാറ്റ്‌വികിന് തെക്ക് ഏഴ് മൈൽ അകലെയുള്ള ഹാങ്‌ക്രോസ് ഗ്രാമത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് ഈ വസ്തുവിനെ കണ്ടതെന്ന് പൈലറ്റ് വ്യക്തമാക്കി. പുറംഭാഗത്ത് ഇരുണ്ട അടയാളങ്ങളുള്ള ഡിസ്ക് ആകൃതിയിലായിരുന്നു ഇതെന്ന് പൈലറ്റ് വിവരിച്ചു. ഇതൊരു അത്യാധുനിക ഡ്രോൺ ആകാനാണ് സാധ്യതയെന്ന് വിമാന ജീവനക്കാർ സംശയിക്കുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ ഉറവിടം സ്ഥിരീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. വളരെ അടുത്തെത്തിയെങ്കിലും വിമാനം തനിയെ തിരിയുന്ന സമയമായതിനാൽ പെട്ടെന്നുള്ള മറ്റ് സുരക്ഷാ നീക്കങ്ങളൊന്നും പൈലറ്റിന് നടത്തേണ്ടി വന്നില്ല.
ഈ പ്രദേശത്തുണ്ടായിരുന്ന മറ്റ് പൈലറ്റുമാരാരും ഈ വസ്തുവിനെ കണ്ടിട്ടില്ല. എന്നിരുന്നാലും, എയർ ട്രാഫിക് കൺട്രോളർമാർ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട വസ്തുവിന്റെ സ്വഭാവം കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, സുരക്ഷാ ദൂരം കുറഞ്ഞിരുന്നെങ്കിലും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള അപകടസാധ്യത ഉണ്ടായിരുന്നില്ലെന്നും എയർപ്രോക്സ് ബോർഡ് നിഗമനത്തിലെത്തി.




