Oddly News

പെര്‍ഫോമന്‍സ് പോരാ… ജീവനക്കാരിയെ പിരിച്ചുവിട്ടു, തെളിയിക്കാനായില്ല; യുവതിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം

ആറു മാസത്തെ പ്രൊബേഷൻ കാലയളവിന് ശേഷം നിഷ്ഠൂരവുമായ രീതിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ യുവതിക്ക് എംപ്ലോയ്‌മെന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ (ECT) നിന്ന് നഷ്ടപരിഹാരമായ 30,000 സിംഗപ്പൂർ ഡോളർ (ഏകദേശം 19 ലക്ഷം രൂപ) അനുവദിച്ചു.

തങ്ങളുടെ ഓഡിറ്റ് മാനേജർ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചില്ല എന്ന കമ്പനിയുടെ വാദം തെളിയിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് ട്രൈബ്യൂണൽ മജിസ്‌ട്രേറ്റിന്റെ ഈ ഉത്തരവ്. എന്നാൽ, കൊറിയൻ ഭാഷ സംസാരിക്കാത്തതിനാലോ കമ്പനിയുടെ ആഭ്യന്തര ഓഡിറ്റിംഗ് രീതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചതിനാലോ ആണ് തന്നോട് വിവേചനം കാണിച്ചതെന്ന യുവതിയുടെ ആരോപണങ്ങൾ ട്രൈബ്യൂണൽ തള്ളി.

2025 ഏപ്രിലിൽ ആറു മാസത്തെ പ്രൊബേഷൻ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ച യുവതിയെ, പ്രകടനം മോശമാണെന്ന് കാട്ടി കാലാവധി അവസാനിക്കാറായപ്പോൾ കമ്പനി പിരിച്ചുവിടുകയായിരുന്നു. എന്നാൽ തനിക്ക് മുമ്പ് യാതൊരുവിധ മുന്നറിയിപ്പുകളും നൽകിയിരുന്നില്ലെന്നും വ്യക്തമാക്കാത്ത പ്രകടന മാനദണ്ഡങ്ങളുടെ പേരിലാണ് അയോഗ്യയാക്കിയതെന്നും കാണിച്ച് അവർ ട്രൈബ്യൂണലിനെ സമീപിച്ചു. കമ്പനിയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരുന്നിട്ടും തനിക്ക് കൊറിയൻ ഭാഷ അറിയാത്തതിനാൽ വിവേചനം നേരിടേണ്ടി വന്നെന്നും ഓഡിറ്റ് റിപ്പോർട്ടിംഗിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നും അവർ ആരോപിച്ചിരുന്നു.

ജീവനക്കാരിയുടെ പ്രകടനം വിലയിരുത്തുന്നതിന് കമ്പനിക്ക് കൃത്യമായ സ്കോറിംഗ് രീതി ഉണ്ടെന്നായിരുന്നു തൊഴിലുടമയുടെ വാദം. എന്നാൽ പ്രൊബേഷൻ കാലയളവിന്റെ തുടക്കത്തിൽ ഇത്തരമൊരു സ്കോറിംഗ് രീതിയെക്കുറിച്ച് ജീവനക്കാരിക്ക് വ്യക്തത നൽകിയിരുന്നില്ലെന്ന് അവരുടെ സൂപ്പർവൈസർ തന്നെ സമ്മതിച്ചു. അതുകൊണ്ടുതന്നെ വ്യക്തമായി ആശയവിനിമയം നടത്താത്ത നിബന്ധനകളുടെ പേരിൽ ജീവനക്കാരിയെ അയോഗ്യയാക്കിയത് നീതിയുക്തമല്ലെന്ന് മജിസ്‌ട്രേറ്റ് ജോയൽ താൻ ചൂണ്ടിക്കാട്ടി.

യുവതി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികളൊന്നും ഇല്ലായിരുന്നുവെന്നും ഭരണപരമായ ചെറിയ കാര്യങ്ങളാണ് കമ്പനി ചൂണ്ടിക്കാണിച്ചതെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു. ജോലിയിൽ ചില തിരുത്തലുകൾ ആവശ്യമായിരുന്നുവെങ്കിൽ പോലും കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാതെ പെട്ടെന്ന് പിരിച്ചുവിട്ടത് തെറ്റാണെന്ന് കോടതി വിലയിരുത്തി.

യുവതി ഉന്നയിച്ച ഭാഷാ വിവേചനവും മറ്റ് ആരോപണങ്ങളും തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്തതിനാൽ ട്രൈബ്യൂണൽ അത് തള്ളിക്കളഞ്ഞു. എങ്കിലും, തെറ്റായ രീതിയിൽ ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് അവർക്ക് അർഹമായ പരമാവധി ആശ്വാസത്തുക അനുവദിച്ചു. പ്രതിമാസം 11,500 സിംഗപ്പൂർ ഡോളർ ശമ്പളമുണ്ടായിരുന്ന അവർക്ക് മൂന്ന് മാസത്തെ വേതനത്തിന് അർഹതയുണ്ടായിരുന്നുവെങ്കിലും ട്രൈബ്യൂണലിന്റെ പരിധി 30,000 സിംഗപ്പൂർ ഡോളർ ആയതിനാൽ ആ തുകയാണ് അനുവദിച്ചത്. നിയമപരമായ ഈ പരിധിയില്ലായിരുന്നുവെങ്കിൽ പിരിച്ചുവിടൽ മൂലമുണ്ടായ മാനസിക വിഷമത്തിന് രണ്ട് മാസത്തെ ശമ്പളം കൂടി ഉൾപ്പെടുത്തി 57,500 ഡോളർ അനുവദിക്കുമായിരുന്നുവെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കൃത്യമായി ആശയവിനിമയം നടത്താത്ത മാനദണ്ഡങ്ങൾ വെച്ച് ജീവനക്കാരെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *