സിനിമാ താരം ജിതേന്ദ്രയ്ക്ക്, മുംബൈയിലെ അതിസമ്പന്ന മേഖലയായ പാലി ഹില്ലിൽ ഒരു ബംഗ്ലാവ് വാങ്ങുക എന്നത് ഒരിക്കലും സത്യമാകില്ലെന്ന് കരുതിയ ഒരു സ്വപ്നമായിരുന്നു. എന്നാൽ ആ സ്വപ്ന വീട് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി. എങ്കിലും ആദ്യഘട്ടത്തിൽ, ആ വീട് തനിക്ക് നിർഭാഗ്യം കൊണ്ടുവരുന്നുവെന്ന് വിശ്വസിച്ച താരത്തിന് അത് വലിയൊരു ആശങ്കയായി മാറുകയായിരുന്നു.
ദി റിയാലിറ്റി ഡ്രൈവുമായുള്ള അഭിമുഖത്തിൽ, പ്രശസ്ത നടൻ ഭാരത് ഭൂഷണിൽ നിന്ന് വാങ്ങിയ ആ ബംഗ്ലാവിന് പിന്നിലെ കഥ ജിതേന്ദ്ര ഓർത്തെടുത്തു. നിർഭാഗ്യകരമായ വീടെന്ന് കരുതി അന്ന് അവിടെനിന്ന് മാറിത്താമസിച്ചെങ്കിലും, ഇന്ന് അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
ചാളിൽ നിന്ന് പാലി ഹില്ലിലെ ബംഗ്ലാവിലേക്ക്
ബൈജു ബാവ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഭാരത് ഭൂഷൺ, സാമ്പത്തിക പ്രതിസന്ധയിലായ സമയത്താണ് തന്റെ പാലി ഹില്ലിലെ ബംഗ്ലാവ് വാങ്ങാമോ എന്ന് ചോദിച്ച് ജിതേന്ദ്രയെ സമീപിക്കുന്നത്.
ആ നിമിഷം ഓർത്തെടുത്തുകൊണ്ട് ജിതേന്ദ്ര പറഞ്ഞു: “ആ കാലഘട്ടത്തിലെ വലിയൊരു സൂപ്പർതാരമായിരുന്നു ഭാരത് ഭൂഷൺ. അദ്ദേഹം എന്നെ സമീപിച്ച് തന്റെ ബംഗ്ലാവ് വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഞാൻ എന്റെ അച്ഛനോട് സംസാരിച്ചപ്പോൾ, ‘നമുക്കും ഒരു ബംഗ്ലാവ് വാങ്ങാം’ എന്ന് അദ്ദേഹം പറഞ്ഞു. അതുവരെ വളരെ സാധാരണമായ ഒരു ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഗിർഗാമിലെ ഒരു ചാളിൽ 20×10 വലിപ്പമുള്ള മുറിയിലാണ് എട്ടുപേരടങ്ങുന്ന ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഒരു ബംഗ്ലാവ് വാങ്ങുക എന്നത് എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമായിരുന്നു.”
4.25 ലക്ഷം രൂപയ്ക്കാണ് താൻ ആ ബംഗ്ലാവ് വാങ്ങിയതെന്ന് നടൻ വെളിപ്പെടുത്തി. അതിനോടൊപ്പം 3,450 ചതുരശ്ര അടി സ്ഥലവും ലഭിച്ചിരുന്നു. ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ പോലുമാകാത്ത ഒരു തുകയാണിത്.
എന്തുകൊണ്ട് ജിതേന്ദ്ര ആ വീട് ഉപേക്ഷിച്ചു?
ഒരു ബംഗ്ലാവ് സ്വന്തമാക്കുക എന്നത് വലിയൊരു നാഴികക്കല്ലായിരുന്നെങ്കിലും, അങ്ങോട്ട് താമസം മാറിയതിന് പിന്നാലെ കാര്യങ്ങൾ മാറിമറിഞ്ഞു. ജിതേന്ദ്രയുടെ തുടർച്ചയായ നാല് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതോടെ ഈ വീട് തനിക്ക് നിർഭാഗ്യം കൊണ്ടുവരികയാണെന്ന് അദ്ദേഹം വിശ്വസിക്കാൻ തുടങ്ങി.
” 4.25 ലക്ഷം രൂപയ്ക്ക് ആ ബംഗ്ലാവ് വാങ്ങി. ഞങ്ങൾ അങ്ങോട്ട് താമസം മാറിയെങ്കിലും പെട്ടെന്ന് തന്നെ എന്റെ നാല് സിനിമകൾ പരാജയപ്പെട്ടു. ഞാൻ അച്ഛനോട് പറഞ്ഞു, ‘ഭാരത് ഭൂഷൺ ഇവിടെനിന്ന് രക്ഷപ്പെട്ടു, ഇനി എന്റെ ഊഴമാണെന്ന് തോന്നുന്നു. ഇത് തുടർന്നാൽ എന്റെ സിനിമാജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അവസാനിക്കും.’ അച്ഛനും അത് ശരിവെച്ചു, അങ്ങനെ ഞങ്ങൾ അവിടെനിന്ന് മാറിത്താമസിച്ചു.”
ഏറ്റവും വലിയ നിക്ഷേപമായി മാറിയ വസ്തു
വർഷങ്ങൾക്ക് ശേഷം ആ ബംഗ്ലാവ് പുനർനിർമ്മിക്കാൻ ജിതേന്ദ്ര തീരുമാനിച്ചു. നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ, അദ്ദേഹം തീരെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള വരുമാനം ആ വീട് നൽകാൻ തുടങ്ങി.
കഥയിലെ ഏറ്റവും അത്ഭുതകരമായ ഭാഗം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “പിന്നീട് ഒരാൾ ബംഗ്ലാവ് പുനർനിർമ്മിക്കാമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു. ഞാൻ സമ്മതിച്ചു. നിങ്ങൾ വിശ്വസിക്കില്ല, ആ പഴയ കെട്ടിടം പൊളിച്ചപ്പോൾ അതിൽ ഉപയോഗിച്ചിരുന്ന ബർമ്മ തേക്ക് മരം മാത്രം വിറ്റ വകയിൽ എനിക്ക് 11.5 ലക്ഷം രൂപ ലഭിച്ചു! 4.25 ലക്ഷം രൂപയ്ക്കാണ് ഞാൻ ആ ബംഗ്ലാവ് മുഴുവനായി വാങ്ങിയത്, എന്നാൽ അതിലെ മരത്തിൽ നിന്ന് മാത്രം എനിക്ക് 11.5 ലക്ഷം രൂപ കിട്ടി.”
അത്രയും വിലപിടിപ്പുള്ള ഒരു വസ്തു ഭാരത് ഭൂഷൺ എന്തിനാണ് അത്രയും തിടുക്കത്തിൽ വിറ്റതെന്നും താരം ഓർത്തു.
“അത്രയും വലിയൊരു വസ്തു 4.25 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ഭാരത് ഭൂഷൺ എത്രമാത്രം പാവത്താനായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. അദ്ദേഹം വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നു, അതുകൊണ്ട് തന്നെ വലിയൊരു അവസരം നഷ്ടപ്പെടുത്തി. സ്ഥലത്തിനും കെട്ടിടത്തിനും വെവ്വേറെ തുക വാങ്ങാമായിരുന്നു, എന്നാൽ അദ്ദേഹം വെറും രണ്ട് ദിവസം കൊണ്ട് ആ കച്ചവടം അവസാനിപ്പിച്ചു.”
പിന്നീട് പാലി ഹില്ലിലെ നർഗീസ് ദത്ത് റോഡിലുള്ള ‘ഗൗതം അപ്പാർട്ട്മെന്റ്സ്’ എന്ന പേരിലാണ് ജിതേന്ദ്ര ആ സ്ഥലം പുനർനിർമ്മിച്ചത്. എന്നാൽ നിർമ്മിച്ച ഫ്ലാറ്റുകൾ വിൽക്കാൻ താൻ ആവശ്യമില്ലാത്ത തിടുക്കം കാണിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. “പിന്നീട് ഞാൻ ആ സ്ഥലം ഗൗതം അപ്പാർട്ട്മെന്റ്സ് എന്ന് പുനർനിർമ്മിച്ചു. പിന്നീട് ആരും വാങ്ങില്ലേ എന്ന ഭയം കാരണം വളരെ തിടുക്കത്തിൽ ചതുരശ്ര അടിക്ക് വെറും 85 രൂപ നിരക്കിലാണ് ഞാൻ ആ ഫ്ലാറ്റുകൾ വിറ്റത്.”
വർഷങ്ങൾക്കിപ്പുറം വിലയിലുണ്ടായ മാറ്റത്തെക്കുറിച്ച് മകനും നടനുമായ തുഷാർ കപൂർ പറഞ്ഞത്: “ഇന്ന് അവിടെ ഒരു ഫ്ലാറ്റിന് ചതുരശ്ര അടിക്ക് ഏകദേശം 85,000 രൂപയോളം വിലയുണ്ട്.”
ആ വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കിക്കൊണ്ട് ജിതേന്ദ്ര അവസാനം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ കെട്ടിടം നിൽക്കുന്ന ആ സ്ഥലം മാത്രമായി എടുത്താൽ ഇന്ന് ഏകദേശം 450 കോടി രൂപയോളം വിലമതിക്കും.”




