കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെച്ച് 23 വയസ്സുകാരിയായ യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായ ലാവണ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ ബാഗിൽ ഒളിപ്പിച്ചുവെച്ച വെട്ടുകത്തിയുമായി എത്തിയ ചേതൻ എന്ന യുവാവ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഭയനാകമായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാവണ്യ പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പ്രതി പിന്തുടർന്ന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങി. പ്രതിയായ ചേതനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാവണ്യയോടുള്ള ഏകപക്ഷീയമായ പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബണ്ട്വാൾ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് ദക്ഷിണ കന്നഡ എസ്.പി അരുൺ കുമാർ സ്ഥിരീകരിച്ചു.




