Crime

കേതന്റെ വിക്കും മുടികൊഴിച്ചിലും ഇഷ്ടമായില്ല; പ്രതിശ്രുത വരനെ കൊന്നത് വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനെന്ന് സിയ

പൂനെ: ലോഹഗഡ് കോട്ടയിലുണ്ടായ കൊലപാതകക്കേസില്‍ കേതനെ വിവാഹം കഴിക്കാന്‍ സിയയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും, അവന്റെ മുടി കൊഴിച്ചിലും സംസാരത്തിലെ വിക്കുമായിരുന്നു ഇതിന് പ്രധാന കാരണമെന്നും വ്യക്തമായി. പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി സിയ ഗോയല്‍, പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വിവാഹത്തിന് വിസമ്മതിച്ചതിന്റെ പ്രധാന കാരണങ്ങളായി അവള്‍ ചൂണ്ടിക്കാണിച്ചതും ഇവയായിരുന്നു.

കേതനോടുള്ള തന്റെ ഈ ഇഷ്ടക്കേട് വീട്ടുകാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് കരുതിയാണ് സിയ ഇത് പുറത്തുപറയാതിരുന്നത്. അതുകൊണ്ടുതന്നെ കൊലപാതകത്തിന് ശേഷം ഇതൊരു ട്രെക്കിംഗ് അപകടമായി ചിത്രീകരിക്കാനായിരുന്നു അവള്‍ പദ്ധതിയിട്ടത്. കേതനെ വിവാഹം കഴിക്കാന്‍ സിയ വിമുഖത കാണിച്ചതിന് പിന്നില്‍ വേറെയും കാരണങ്ങളുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേതന്റെ സംസാരവൈകല്യത്തെക്കുറിച്ച് ഇരു കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നുവെങ്കിലും അവരതിനെ വളരെ സാധാരണമായ ഒരു കാര്യമായാണ് കണ്ടിരുന്നത്. എന്നാല്‍ കേതനും സിയയും തമ്മില്‍ നടത്തിയ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍, അവള്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു എന്നതിന് വിരുദ്ധമായ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. വളരെ സ്നേഹത്തോടെയുള്ള സാധാരണ സംഭാഷണങ്ങളായിരുന്നു അവരുടേത്.

അവരുടെ ചാറ്റുകളില്‍ തര്‍ക്കങ്ങളോ പരസ്പരമുള്ള എതിര്‍പ്പുകളോ ഉള്ള യാതൊരു തെളിവുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവാഹത്തോട് താല്‍പ്പര്യമില്ലെന്ന കാര്യം എന്തുകൊണ്ട് സ്വന്തം വീട്ടുകാരോട് പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍, തന്റെ എതിര്‍പ്പ് കാരണം കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സിയ മറുപടി നല്‍കിയത്.

വീട്ടുകാരെ മാനസികമായി വിഷമിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള വഴി കേതനെ വകവരുത്തുന്നതാണെന്ന് അവള്‍ ഉറച്ചുവിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. ട്രെക്കിംഗിനിടയില്‍ കേതന്‍ ഉയരമുള്ള മലമുകളില്‍ നിന്ന് അബദ്ധത്തില്‍ വീണു മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു സിയയുടെ ആസൂത്രണം. ഇത്തരം ഒരു അപകടമരണം ആരും സംശയിക്കില്ലെന്നും ആരും ചോദ്യം ചെയ്യില്ലെന്നും അവള്‍ കരുതി. കൂടാതെ കൊലപാതകം ആസൂത്രണം ചെയ്ത സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ലെന്ന വിശ്വാസത്തിലാണ് അവള്‍ കൃത്യം നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *