സ്പാനിഷ് അംബാസഡറായ സുറിയലിസ്റ്റ് കലാകാരൻ സാൽവദോർ ദാലി ഒരിക്കൽ എയർ ഇന്ത്യയ്ക്ക് വേണ്ടി ആഷ്ട്രേകൾ (ashtray) രൂപകൽപ്പന ചെയ്തിരുന്നു. വിചിത്ര സ്വഭാവക്കാരനായിരുന്ന ദാലി ഈ സൃഷ്ടിക്ക് പ്രതിഫലമായി പണമല്ല ആവശ്യപ്പെട്ടത്, പകരം ഒരു ആനക്കുട്ടിയെ ആയിരുന്നു.
1960-കളിൽ വിമാനയാത്രകൾ ഏറെ ആഡംബരം നിറഞ്ഞതായിരുന്നു. യാത്രക്കാർക്ക് രാജകീയമായ പരിഗണനയാണ് അന്ന് ലഭിച്ചിരുന്നത്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവാദമുണ്ടായിരുന്നു, എയർഹോസ്റ്റസുമാർ അതീവ സുന്ദരിമാരായിരുന്നു, കൂടാതെ വെള്ളിപ്പാത്രങ്ങളിലാണ് പലതരത്തിലുള്ള വിഭവങ്ങൾ വിളമ്പിയിരുന്നത്. യാത്രക്കാർക്ക് പ്രത്യേക സമ്മാനങ്ങളും നൽകിയിരുന്നു. ലക്ഷ്വറി യാത്രകളുടെ ഈ ‘സുവർണ്ണ കാലഘട്ട’ത്തിലാണ് തങ്ങളുടെ അന്താരാഷ്ട്ര ഫ്ലൈറ്റുകളിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ദാലി രൂപകൽപ്പന ചെയ്ത ആഷ്ട്രേകൾ സമ്മാനമായി നൽകാൻ എയർ ഇന്ത്യ തീരുമാനിക്കുന്നത്. 1967-ലായിരുന്നു ഈ സംഭവം.

എയർ ഇന്ത്യയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന ജോത് സിംഗ് ന്യൂയോർക്കിൽ വെച്ചാണ് ദാലിയെ കാണുന്നത്. കലാവസ്തുക്കളുടെ വലിയൊരു ശേഖരം തന്നെയുള്ള എയർ ഇന്ത്യയ്ക്ക് വേണ്ടി എന്തെങ്കിലും നിർമ്മിച്ച് നൽകാൻ സിംഗ് ദാലിയോട് ആവശ്യപ്പെട്ടു. ദാലി താൻ രൂപകൽപ്പന ചെയ്ത ഒരു അന്നപ്പക്ഷിയുടെ (swan) രൂപം അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ആ അന്നപ്പക്ഷിയെ തലകീഴായി നോക്കിയാൽ അതൊരു ആനയുടെ രൂപമായി മാറുന്ന തരത്തിലായിരുന്നു അതിന്റെ നിർമ്മിതി. അങ്ങനെ രണ്ട് ആനകളുടെ തലയും ഒരു അന്നപ്പക്ഷിയും താങ്ങിനിർത്തുന്ന രീതിയിലുള്ള ഒരു ആഷ്ട്രേ അവർ തയ്യാറാക്കി. ഒരു പാമ്പിന്റെ രൂപം ചുറ്റിവരിഞ്ഞ മുത്തുച്ചിപ്പിയുടെ ആകൃതിയിലായിരുന്നു ഇതിന്റെ നടുഭാഗം. ലോകപ്രശസ്തനായ ഒരു കലാകാരൻ ഒരു എയർലൈൻ കമ്പനിക്ക് വേണ്ടി ഒരു കലാവസ്തു രൂപകൽപ്പന ചെയ്യുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

എന്നാൽ ഇതിന്റെ പ്രതിഫലമായി ഒരു ആനക്കുട്ടിയെ വേണമെന്ന ദാലിയുടെ ആവശ്യം ഏറെ വിചിത്രമായിരുന്നു. തന്റെ ഒലീവ് തോട്ടത്തിൽ വളർത്താനാണ് തനിക്ക് ആനയെ വേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ആനപ്പുറത്ത് കയറി ആൽപ്സ് പർവതനിരകൾ മുറിച്ചുകടക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു, എങ്കിലും ആ പദ്ധതി പിന്നീട് നടന്നിരുന്നില്ല. എയർ ഇന്ത്യയുടെ ഡെപ്യൂട്ടി കൊമേഴ്സ്യൽ ഡയറക്ടറായിരുന്ന ഉത്തര പരീഖ് ഒടുവിൽ ദാലിക്കായി ഒരു ആനക്കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ആദ്യം മുംബൈയിലെ ബൈക്കുള്ള മൃഗശാലയിൽ നോക്കിയെങ്കിലും അവിടെ ആനക്കുട്ടികൾ ഉണ്ടായിരുന്നില്ല. പിന്നീട് ബാംഗ്ലൂർ മൃഗശാലയിൽ നിന്നാണ് ഒരു ആനക്കുട്ടിയെ കണ്ടെത്തിയത്.
എയർ ഇന്ത്യ രണ്ട് വയസ്സുള്ള ആ ആനക്കുട്ടിയെ ഒരു പാപ്പാനോടൊപ്പം ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം ജനീവയിൽ എത്തിച്ചു. അവിടെ നിന്നും കസ്റ്റംസ് പരിശോധനകൾക്ക് ശേഷം ട്രക്കിലാണ് സ്പെയിനിലെ കഡാക്വെസിലുള്ള ദാലിയുടെ വീട്ടിലേക്ക് ആനയെ കൊണ്ടുപോയത്. ദാലിയുടെ വീട്ടിലെത്തിച്ച ആനക്കുട്ടിയെ ഒരു ഗ്ലാസ് സ്റ്റേജിലേക്ക് കയറ്റി നിർത്തി ആളുകൾ അതിന് ചുറ്റും നൃത്തം ചെയ്ത് ആഘോഷിച്ചു. ആനക്കുട്ടിയുടെ വരവ് പ്രമാണിച്ച് കഡാക്വെസിലെ മേയർ മൂന്ന് ദിവസത്തെ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1971-ൽ ഈ ആനയെ ബാഴ്സലോണ മൃഗശാലയിലേക്ക് മാറ്റുകയുണ്ടായി.




