പ്രതിവർഷം 36 ലക്ഷം രൂപ വരുമാനമുള്ള ഗുരുഗ്രാമിലെ ഒരു ദമ്പതികൾ, കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘ഡബിൾ ഇൻകം നോ കിഡ്സ്’ അഥവാ ദമ്പതികൾക്ക് രണ്ടുപേർക്കും വരുമാനമുണ്ടാവുകയും എന്നാൽ കുട്ടികൾ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.
നഗരങ്ങളിലെ അമിതമായ ജീവിതച്ചെലവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. നഗരത്തിൽ മാന്യമായ ഒരു വൺ ബെഡ്റൂം വീട് പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ എങ്ങനെ ഒരു കുഞ്ഞിനെ വളർത്തും എന്നാണ് ഇവർ ചോദിക്കുന്നത്.
റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഹർഷ് ഗുപ്ത എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ ദമ്പതികളുടെ കഥ പങ്കുവെച്ചത്. ഇത് വരുമാനത്തിന്റെ പ്രശ്നമല്ലെന്നും മറിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിലെ അമിതമായ വിലക്കയറ്റമാണെന്നും അദ്ദേഹം കുറിച്ചു. 35 വയസ്സുള്ള തന്റെ സഹോദരൻ മാസം 2 ലക്ഷം രൂപയും ഭാര്യ 1 ലക്ഷം രൂപയും സമ്പാദിക്കുന്നുണ്ടെങ്കിലും ഗുരുഗ്രാമിൽ ഒരു വീട് വാങ്ങാനോ കുട്ടികളുടെ സ്വകാര്യ സ്കൂൾ വിദ്യാഭ്യാസത്തിനായി മാസം 40,000 രൂപ അധികം കണ്ടെത്താനോ അവർക്ക് സാധിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളാണ് നഗരങ്ങളിൽ ജനനനിരക്ക് കുറയാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ വാർത്തയോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കോർപ്പറേറ്റ് മേഖലയിൽ വലിയ വിജയം നേടിയവർക്ക് പോലും ഒരു വീട് വാങ്ങാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് അതിന് സാധിക്കുക എന്ന് പലരും ചോദിക്കുന്നു. കുട്ടികളുടെ ഭാവി മുൻകൂട്ടി കണ്ട് ഇത്തരമൊരു ഉത്തരവാദിത്തപ്പെട്ട തീരുമാനമെടുത്ത ദമ്പതികളെ ചിലർ അഭിനന്ദിച്ചു.
എന്നാൽ കുട്ടികളെ വളർത്തുന്നത് പണത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്നും അതൊരു വ്യക്തിപരമായ തീരുമാനമാണെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ, ഉയർന്ന ശമ്പളം ലഭിച്ചാൽ പോലും നഗരങ്ങളിൽ ഒരു കുടുംബമായി ജീവിക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണെന്ന് ഈ സംഭവം അടിവരയിടുന്നു.




