ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നാസിക് ശാഖയിൽ നടന്ന പീഡനക്കേസിലെ ഇരയായ യുവതി, താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി. തന്റെ മൂന്ന് സഹപ്രവർത്തകർ ചേർന്ന് തന്നെ ലക്ഷ്യം വെക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.
ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, കേസിലെ പ്രധാന പ്രതിയായ ഡാനിഷ് ഷെയ്ഖിനെ 2022 ജനുവരിയിലാണ് യുവതി പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. താൻ ജോലി ചെയ്യുന്ന ടിസിഎസിന്റെ നാസിക് ശാഖയിൽ ജോലി വാങ്ങിത്തരാമെന്ന് ഡാനിഷ് യുവതിക്ക് ഉറപ്പുനൽകി. ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഇവർ നിരന്തരം കാണാറുണ്ടായിരുന്നു, ഇത് പിന്നീട് ഒരു സൗഹൃദമായി മാറി.
എന്നാൽ 2022 ജൂലൈയോടെ കാര്യങ്ങൾ മാറിയെന്ന് യുവതി പറയുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ ഡാനിഷ് തന്നെ ബലമായി പിടിച്ചുമാറ്റുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആദ്യം ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും, ജോലി ലഭിക്കാനായി ഡാനിഷുമായി യുവതി സൗഹൃദം തുടർന്നു. അവന്റെ നിർദ്ദേശപ്രകാരം ടിസിഎസ് നാസിക്കിൽ ജോലിയിൽ പ്രവേശിച്ച യുവതി അവിടെ വെച്ച് മറ്റ് പ്രതികളായ തൗസീഫ് അക്തറിനെയും എച്ച്ആർ മാനേജർ നിദ ഖാനെയും പരിചയപ്പെട്ടു.
ഓഫീസിനുള്ളിലും പുറത്തും വെച്ച് നടന്ന കൂടിക്കാഴ്ചകളിൽ ഇവർ മതപരമായ കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. ഡാനിഷും തൗസീഫും ഹിന്ദു-മുസ്ലിം വിശ്വാസങ്ങളെ താരതമ്യം ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് മാറാൻ തന്നെ നിർബന്ധിക്കുകയും ചെയ്തു. 2024 ഓഗസ്റ്റിൽ ഡാനിഷ് തന്നെ കബളിപ്പിച്ച് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി തൗസീഫ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.
മാസങ്ങളോളം നീണ്ട ഭീഷണികൾക്കും പീഡനങ്ങൾക്കും ഒടുവിൽ, 2026 ഫെബ്രുവരിയിലാണ് ഡാനിഷ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും യുവതി തിരിച്ചറിഞ്ഞത്. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.




