പഞ്ചമഹൽ ജില്ലയിലെ ഒരു സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥി വനിതാ ഇൻവിജിലേറ്ററെ മർദ്ദിച്ചു. പരീക്ഷാ ഹാളിൽ വെച്ച് അധ്യാപികയെ തല്ലിയ ശേഷം, അന്ന് തന്നെ അച്ഛനും ഒരു സംഘം ആളുകളുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി തനിച്ച് താമസിക്കുന്ന അധ്യാപികയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെത്തുടർന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പഞ്ചമഹൽ ജില്ലയിലെ ഷെഹ്‌റ ടൗണിലുള്ള എസ്.ജെ. ഡേവ് ഹൈസ്കൂളിലാണ് ജനുവരി 24-ന് ഈ അതിക്രമം നടന്നത്. സംഭവത്തിൽ ഫെബ്രുവരി 3-നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ 18-കാരനായ വിദ്യാർത്ഥിക്ക് വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിച്ചതായി പോലീസ് ഇൻസ്പെക്ടർ അങ്കുർ ചൗധരി അറിയിച്ചു.
മുഹമ്മദ് ഖാൻ അൻസാരി എന്ന വിദ്യാർത്ഥി ജനുവരി 24-ന് പന്ത്രണ്ടാം ക്ലാസിലെ രണ്ടാമത്തെ പ്രിലിമിനറി പരീക്ഷയ്ക്ക് വൈകിയാണ് എത്തിയത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക വൈകിയതിന്റെ കാരണം ചോദിച്ചപ്പോൾ, “എന്റെ വീട്ടിൽ പോലും ആരും എന്നെ ഒന്നും ചോദിക്കാറില്ല, പിന്നെ എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ്?” എന്ന് ആക്രോശിച്ചുകൊണ്ട് വിദ്യാർത്ഥി അധ്യാപികയുടെ കരണത്തടിക്കുകയായിരുന്നു. അധ്യാപികയെ തള്ളിവീഴ്ത്തിയ ശേഷം ഇയാൾ ക്ലാസ് മുറിയിൽ നിന്ന് ഓടിപ്പോയി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന അന്നേദിവസം തന്നെ വിദ്യാർത്ഥിയുടെ പിതാവ് അധ്യാപികയോടും ഇൻ-ചാർജ് പ്രിൻസിപ്പൽ വിപുൽ പഥക്കിനോടും മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ, ജനുവരി 27-ന് അച്ഛനും 15-20 പേർ അടങ്ങുന്ന സംഘവുമായി വീണ്ടും സ്കൂളിലെത്തിയ വിദ്യാർത്ഥി, അധ്യാപിക തനിച്ചാണ് താമസിക്കുന്നതെന്ന് ഓർമ്മിപ്പിക്കുകയും അവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. എന്നാൽ താൻ മാപ്പ് പറയാനാണ് സംഘത്തോടൊപ്പം എത്തിയത് എന്നാണ് പ്രതിയുടെ വാദം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




