Crime

ജീവനെടുത്ത ലൈംഗികാതിക്രമ ആരോപണം; വീഡിയോ പുറത്തുവിട്ട യുവതി വിദേശത്തേക്കു കടന്നതായി സൂചന

സ്വകാര്യ ബസിലെ ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബസ്‌ ജീവനക്കാര്‍.ലൈംഗികാതിക്രമമുണ്ടായതായി അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന്‌ ബസ്‌ ജീവനക്കാര്‍ പറഞ്ഞു. ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസില്‍ അറിയിക്കുമായിരുന്നു. ബസിലെ സി.സി.ടിവി ദൃശ്യങ്ങളിലും അങ്ങനെയൊരു സംഭവം വ്യക്‌തമാകുന്നില്ലെന്നും രാമന്തളി-പയ്ന്നയൂര്‍ റൂട്ടിലോടുന്ന അല്‍ അമീന്‍ ബസിലെ ബസിലെ കണ്ടക്‌ടര്‍ രാമകൃഷ്‌ണനും ഡ്രൈവര്‍ പ്രകാശനും വ്യക്‌തമാക്കി.

ബസില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന്‌ പിന്നാലെ കോഴിക്കോട്‌ ഗോവിന്ദപുരം സ്വദേശി ദീപക്‌ (41) ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പോലീസ്‌ കേസെടുത്തിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിത മുസ്‌തഫ(35)യ്‌ക്കെതിരേയാണ്‌ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്‌. യുവതി ഒളിവിലാണെന്നാണു സൂചന.

കേസെടുത്തതിനുപിന്നാലെ യുവതി വിദേശത്തേക്കു കടന്നതായാണ്‌ പറയുന്നത്‌. നേരത്തെ ദുബായിലായിരുന്ന യുവതി അവിടേക്ക്‌ മാറിയതായാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.ദീപക്‌ സഞ്ചരിച്ച ബസിലെ സി.സി.ടിവി. ദൃശ്യങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ദീപക്കും ഷിംജിത മുസ്‌തഫയും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങളാണ്‌ പോലീസ്‌ പരിശോധിക്കുന്നത്‌.

ബസ്‌ ജീവനക്കാരുടെ മൊഴി രേഖപ്പെടത്തും. ഷിംജിത ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ദൃശ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ്‌ ആരംഭിച്ചു. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്‌റ്റഡിയിലെടുക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും നടന്നില്ല.