Featured Good News

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക്​ ആയുസ്സേകി ഷിബു; ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാജ്യത്ത്​ ആദ്യം

കൊച്ചി: അനാഥയായ നേപ്പാള്‍ സ്വദേശിനിയില്‍ മലയാളിയുടെ ഹൃദയം തുടിച്ച് തുടങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിക്ക് പുതുജീവന്‍ സമ്മാനിച്ച എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്ത് ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി. ശസ്ത്രക്രിയ ആരംഭിച്ചതിനു പിന്നാലെ കണ്ണീരും സന്തോഷവും അടക്കി ദുര്‍ഗയുടെ സഹോദരന്‍ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു.

രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്നീ നേട്ടങ്ങള്‍ കൈവരിച്ചതിന് പിന്നാലെയാണ് എറണാകുളം ജനറല്‍ ആശുപത്രി പുതിയ ചരിത്രം രചിച്ചത്.

കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവി(46)വിന്റെ ഹൃദയമാണ് ദുര്‍ഗ കാമിയെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകിട്ട് 6.30ന് കൊല്ലം മൂക്കാട്ട്ക്കുന്ന് വാഹനത്തില്‍നിന്നു വീണു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിനു സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ മിന്നല്‍ വേഗത്തില്‍ അവയവദാന, മാറ്റിവയ്ക്കല്‍ നടപടികള്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേല്‍നോട്ടം വഹിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മധുവിന്റെ ഹൃദയം വേര്‍പെടുത്തി. തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.5ന് ഹൃദയവുമായി വൈദ്യസംഘം ആഭ്യന്തരവകുപ്പിന്റെ ഹെലികോപ്ടറില്‍ തിരുവനന്തപുരത്തുനിന്നു എറണാകുളത്തേക്ക് പറന്നു. 2.50നു ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്തു. 2.56ന് ഹൃദയവുമായി നീങ്ങിയ ആംബുലന്‍സ് കൃത്യം മൂന്നിന് ജനറല്‍ ആശുപത്രിയില്‍ എത്തി. തൊട്ടുപിന്നാലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ തുടങ്ങി. ആറു മണിയോടെ ഹൃദയം മാറ്റിവച്ചു. 6.30ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.

ഒരുവര്‍ഷമായി ഹൃദയത്തിന് കാത്തിരിക്കുകയായിരുന്നു ദുര്‍ഗകാമി. രാജ്യത്ത് പുറത്ത് നിന്നുള്ള രോഗിക്ക് അവസാനപരിഗണന മതിയന്ന കേന്ദ്രനിയമമമാണ് കുരുക്കായത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയത്.