രാഹുൽ മാങ്കൂട്ടത്തെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം എ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫി പറമ്പലിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. ഡൽഹിയിൽ കർഷക സമരത്തിനു പോയി വന്നപ്പോഴാണ് രാഹുൽ മോശം മെസേജ് അയച്ചത്. “ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ” എന്നാണ് സന്ദേശം. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫി പറമ്പിലിനോട് താൻ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറഞ്ഞു. “ഇല്ലെന്ന് ഷാഫി പറമ്പിൽ പറയട്ടെയെന്ന്” എം എ ഷഹനാസ് പറഞ്ഞു.
ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ഗാർഡിയനാണ് ഷാഫി പറമ്പിൽ എന്നുമാണ് എം എ ഷഹനാസ് പ്രതികരിച്ചത്.
‘‘കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയതെന്ന് രാഹുൽ മെസേജ് അയച്ചിരുന്നു. വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും കൂടി ഒന്നിച്ചു പോകാനാണെങ്കിൽ വീണ്ടും പോകാമെന്നും ഞാൻ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മൾ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. അതിനുള്ള ഉത്തരം അന്ന് ഞാൻ കൊടുത്തിരുന്നു. കോൺഗ്രസിലും മഹിളാ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുള്ള സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അയാൾ അധ്യക്ഷ പദവിയിലേക്ക് വരുന്നെന്ന് കണ്ടപ്പോൾ ഇക്കാര്യം കൃത്യമായി മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ട്.
രാഹുലിന്റെ ഗാർഡിയനാണ് ഷാഫി. എന്നെയും എം.കെ. മുനീർ എംഎൽഎയും ചേർത്ത് യൂത്ത് കോൺഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് കോൺഗ്രസ് നേതാക്കൾക്കും നൽകി. എന്നാൽ എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കിയത് ഷാഫി പറമ്പിലിന്റെ നിർബന്ധപ്രകാരമാണ്. ഉമ്മൻചാണ്ടി നിർദേശിച്ചത് ജെ.എസ്. അഖിലിനെയായിരുന്നു. ഉമ്മൻചാണ്ടിയുടെ നിർദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ മെംബർഷിപ്പ് ചേർത്താണ് രാഹുൽ അധ്യക്ഷനായതെന്ന ആരോപണം ഉയർന്നത് സംഘടനയിൽ നിന്ന് തന്നെയാണ് ഷഹനാസ് വെളിപ്പെടുത്തി.




