ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസ്സുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. സ്യൂട്ട്കേസ് ചുമന്നുകൊണ്ടുപോകുന്ന രണ്ട് പുരുഷന്മാരുടെ സി.സിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
മേയ് 21-ന് ചന്ദപുരയിലെ റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം നീല സ്യൂട്ട്കേസിനുള്ളില്‍ ചുരുട്ടിക്കൂട്ടിയ നിലയിലാണു പതിനേഴു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ഒരു ദിവസം മുമ്പ് രണ്ടുപേര്‍ സ്യൂട്ട്കേസ് ചുമന്നുകൊണ്ടുപോകുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ രാത്രി 11.51 ന് വിജനമായ റോഡിലൂടെ സ്യൂട്ട്കേസും വഹിച്ചുകൊണ്ടു നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സി.സി.ടിവി ഫ്രെയിമില്‍നിന്നു പുറത്തുകടക്കുന്നതുവരെ കാണാം.
നിമിഷങ്ങള്‍ക്ക് ശേഷം, പുരുഷന്മാരില് ഒരാള്‍ ഫ്രെയിമിലേക്ക് വീണ്ടും പ്രവേശിക്കുകയും ഒരു മരത്തിനു പിന്നില്‍ എന്തോ പരിശോധിക്കുന്നതും തുടര്‍ന്ന് വന്ന വഴിക്കുതന്നെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. രാത്രി 11.50 ന് നടന്ന മറ്റൊരു വീഡിയോ ക്ലിപ്പില്‍, സ്യൂട്ട്കേസ് ഉയര്‍ത്തി ട്രാക്കിലേക്ക് നടക്കുന്നതിന് മുമ്പ് ഇരുവരും ദീര്‍ഘമായ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതും കാണാം. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു റൂറല്‍ ഡിവിഷനിലെ സൂര്യനഗര്‍ പോലീസ് ബീഹാറില്‍നിന്നു കേസിലെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ബീഹാറിലെ നവാഡ ജില്ലയില്‍നിന്നുള്ളവരാണ്.
അറസ്റ്റിലായ ഏഴ് പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ആഷിക് കുമാര്‍, മുകേഷ്, രാജാറാം മോഹന്‍ എന്നിവരാണെന്നു തിരിച്ചറിഞ്ഞത്. ആഷിക് കുമാര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസില്‍ കുത്തിനിറച്ച് മൃതദേഹം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു വലിച്ചെറിഞ്ഞിരിക്കാമെന്നാണു പോലീസ് നിഗമനം.