മരണാനന്തരം എന്താണ് നമുക്ക് സംഭവിക്കുക? വിശ്വാസങ്ങളും മിത്തുകളും പുസ്തകങ്ങളുമൊക്കെ നല്‍കുന്ന ഉത്തരങ്ങള്‍ പൂര്‍ണതയില്ലാതെ എപ്പോഴും അവശേഷിക്കും. ശാസ്ത്രം മഹത്തായ പല കണ്ടുപിടിത്തങ്ങളും നടത്തിയെങ്കിലും ഈ ചോദ്യത്തിന് മാത്രം കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. മരണശേഷം ശൂന്യതയല്ലാതെ ഒന്നുമുണ്ടാകില്ലെന്ന പലരും വിശ്വസിക്കുന്നു.
എന്നാല്‍ ഇവിടെ മരണശേഷം എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് ഒരു ഉത്തരം നല്‍കുകയാണ് അൻഡലൂഷ്യയിലെ പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ. ഈ അവസ്ഥയിലൂടെ താന്‍ കടന്നുപോയെന്നാണ് അവര്‍ അവകാശപ്പെടുന്നത്.50 വയസുള്ള ഈ സ്ത്രീ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയും പിന്നീട് 24 മിനിറ്റിന് ശേഷം തിരിച്ച് ജീവിതത്തിലേക്ക് വരികയും ചെയ്തു. ഈ സമയങ്ങളില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ടെസ്സ.
പതിവുപോലെ തന്റെ പെണ്‍മക്കളെ സ്കൂളിലയച്ച് തിരിച്ച് വരികയായിരുന്നു ടെസ്സ. പെട്ടെന്ന് അവര്‍ കുഴഞ്ഞുവീണു. പിന്നീട് ശ്വാസം കിട്ടാതായി. ഹൃദയത്തിന്റെ മിടിപ്പ് നില്‍ക്കാന്‍ തുടങ്ങി. ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി. പക്ഷേ 24 മിനിറ്റിന് ശേഷം അവരുടെ ഹൃദയമിടിപ്പ് തിരിച്ച് വന്നു. ശ്വസിക്കാന്‍ തുടങ്ങി. അവര്‍ ജീവിതത്തിലേക്ക് മെല്ലെ തിരികെയെത്തി.
എന്നാല്‍ ആ സമത്ത് വേദനയോ സങ്കടമോ ഇല്ലാത്ത പ്രത്യേക ലോകത്തായിരുന്നു താന്‍ എന്നാണ് ടെസ്സ പറഞ്ഞത്. ചുമലിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയായിരുന്നു ആ അവസ്ഥ. താന്‍ ഒരു കെട്ടിടത്തിന് മേലെ നില്‍ക്കുന്നതായും അതിന്റെ താഴെ സ്വന്തം രൂപം നില്‍ക്കുന്നത് കണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ചുറ്റുമുള്ളവരെല്ലാം അദൃശ്യരായിരുന്നു.
മരിച്ചോ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും എന്നാല്‍ ചുറ്റുമുള്ളവര്‍ തന്നെ കാണാതെ ഇരിക്കുന്നതായി തോന്നി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനി മരണത്തെ തനിക്ക് ഭയമില്ലെന്നും ഒരു ശാന്തമായ ലോകത്തേക്കാണ് പോയി വന്നതെന്നും ടെസ്സ പറഞ്ഞു. 24 മിനിറ്റുകളില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി അവര്‍ ഒരു പുസ്തകവും എഴുതുകയുണ്ടായി.