Crime

ചാരവൃത്തിക്കു ചുക്കാന്‍ പിടിച്ചത്‌ ‘മാഡം എന്‍’; ഐ.എസ്‌.ഐയുടെ ട്രോജന്‍ കുതിര: ലക്ഷ്യം ഇന്ത്യയില്‍ അഞ്ഞൂറോളം ചാരന്‍മാരുടെ സ്ലീപ്പര്‍ സെല്‍

ഇന്ത്യന്‍ സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക്‌ ചാരസംഘടന ഐ.എസ്‌.ഐ. വലയിലാക്കിയത്‌ ലാഹോറിലെ ‘മാഡം എന്‍’ വഴിയെന്നു വെളിപ്പെടുത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി ബിസിനസ്‌ നടത്തുന്ന നോഷബ ഷെഹ്‌സാദ്‌ മുഖേനെയാണ്‌ ഇന്ത്യന്‍ വ്‌ളോഗര്‍മാര്‍ പാകിസ്‌താനിലെത്തിയതെന്നാണ്‌ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇന്ത്യയിലുടനീളം അഞ്ഞൂറോളം ചാരന്‍മാരുടെ സ്ലീപ്പര്‍ സെല്‍ ശൃംഖല സ്‌ഥാപിക്കാനാണ്‌ ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും വ്യക്‌തമായി.

ചാരവൃത്തിക്ക്‌ അറസ്‌റ്റിലായ യുട്യൂബര്‍മാരായ ജ്യോതി മല്‍ഹോത്രയെയും ജസ്‌ബീര്‍ സിങ്ങഇനെയും ചോദ്യംചെയ്‌തതില്‍നിന്നാണ്‌ ‘മാഡം എന്‍’ എന്ന പേര്‌ അന്വേഷണസംഘത്തിനു വീണു കിട്ടുന്നത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ലാഹോറിലെ ജയാന ട്രാവല്‍ ആന്‍ഡ്‌ ടൂറിസം എന്ന കമ്പനിയുടെ ഉടമ നോഷബ ഷെഹ്‌സാദ്‌ ആണ്‌ ‘മാഡം എന്‍’ എന്നു വ്യക്‌തമായത്‌. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക്‌ പാകിസ്‌താന്‍ സന്ദര്‍ശിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത്‌ നോഷബയുടെ ട്രാവല്‍ ഏന്‍സിയാണ്‌. പാകിസ്‌താന്‍ സിവില്‍ സര്‍വീസില്‍നിന്ന്‌ വിരമിച്ച ഉദ്യോഗസ്‌ഥനാണ്‌ നോഷബയുടെ ഭര്‍ത്താവ്‌. ഇന്ത്യയില്‍ ചാരന്‍മാരുടെ സ്ലീപ്പര്‍സെല്‍ ശൃംഖല എങ്ങനെ സ്‌ഥാപിക്കണമെന്നതു സംബന്ധിച്ച്‌ പാകിസ്‌താന്‍ സൈന്യവും ഐ.എസ്‌.ഐയും ഇവര്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണസംഘം വ്യക്‌തമാക്കി.

ഇന്ത്യന്‍ സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക്‌ സൈനിക ഉദ്യോഗസ്‌ഥര്‍ക്കും ഐ.എസ്‌.ഐ. ഉദ്യോഗസ്‌ഥര്‍ക്കും പരിചയപ്പെടിത്തിയതും ‘മാഡം എന്‍’ ആണ്‌. ഇന്ത്യയിലെ ഹിന്ദുക്കളെയും സിഖുകാരെയും ആകര്‍ഷിക്കാന്‍ ‘മാഡം എന്‍’ ശ്രമിച്ചതായും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. പാകിസ്‌താന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ എല്ലാവിധ സഹായങ്ങളും ഒരുക്കിയാണ്‌ മാഡം എന്‍ അതിനു വഴിയൊരുക്കിയത്‌. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള മൂവായിരത്തോളം പേര്‍ക്കും 1500 പ്രവാസി ഇന്ത്യക്കാര്‍ക്കുമാണ്‌ ഇവര്‍ പാകിസ്‌താന്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കിയത്‌. പാകിസ്‌ഥാനിലേക്ക്‌ സിഖ്‌, ഹിന്ദു തീര്‍ത്ഥാടനം സംഘടിപ്പിക്കുന്ന ഒരേയൊരു ഏജന്‍സി നോഷബയുടേതാണ്‌.

ഡല്‍ഹിയിലെ പാകിസ്‌താന്‍ എംബസിയിലും ഇവര്‍ക്ക്‌ നിര്‍ണായകബന്ധങ്ങളുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്‌. വിസ അനുവദിക്കുന്ന വിഭാഗത്തിലെ ഫസ്‌റ്റ് സെക്രട്ടറി സുഹൈല്‍ ഖമര്‍, കൗണ്‍സലര്‍(ട്രേഡ്‌) ഉമര്‍ ഷെരിയാര്‍ എന്നിവരുമായി നോഷബ ഷെഹ്‌സാദിനു നേരിട്ടു ബന്ധമുണ്ടായിരുന്നു. ഇവര്‍ നിര്‍ദേശിക്കുന്ന ആര്‍ക്കും ഒറ്റ ഫോണ്‍കോളില്‍ പാകിസ്‌താന്‍ വിസ ലഭിക്കുന്ന വിധത്തില്‍ ദൃഢമായിരുന്നു ആ ബന്ധം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്‌ ടൂറിസ്‌റ്റ് വിസ അനുവദിക്കുന്ന സംവിധാനം പാകിസ്‌താന്‌ ഉണ്ടായിരുന്നില്ല. എന്നാല്‍, നോഷബ ഷെഹ്‌സാദിന്റെ ശിപാര്‍ശയിലും സ്‌പോണ്‍സര്‍ഷിപ്പിലും പാക്‌ ഹൈക്കമ്മിഷന്‍ സന്ദര്‍ശകവിസകള്‍ അനുവദിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഡല്‍ഹിയിലെ പാകിസ്‌താന്‍ എംബസിയില്‍ വിസ ഓഫീസറായി ജോലി ചെയ്‌തിരുന്ന ഐ.എസ്‌.ഐ. ഏജന്റ്‌ ഡാനിഷ്‌ എന്ന അഹ്‌സാനുര്‍ റഹ്‌മാനുമായും അവര്‍ ബന്ധപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *