Crime

ലേഡി സുകുമാരക്കുറുപ്പ് ! കാമുകനൊപ്പം ഒളിച്ചോടാന്‍ 56 കാരനെ കൊന്നുകത്തിച്ച്‌ സ്വന്തം മരണം ചിത്രീകരിച്ചു, പ്രചോദനം ദൃശ്യം സിനിമ

ഗുജറാത്തില്‍ സുകുമാരക്കുറുപ്പ്‌ മോഡല്‍ കൊലപാതകം. വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന്‌ അമ്പത്തിയാറുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊല്ലപ്പെട്ടത്‌ താനാണെന്ന്‌ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം വസ്‌ത്രങ്ങളും ആഭരണവും മൃതദേഹത്തില്‍ ധരിപ്പിച്ചശേഷമാണ്‌ യുവതി ജഡം പെട്രോള്‍ ഒഴിച്ചു കത്തിച്ചത്‌.

ആസൂത്രിത കൊലപാതകത്തിനു പ്രചോദനം ദൃശ്യം സിനിമയില്‍ നിന്നെന്നാണെന്നാണ്‌ പ്രതികള്‍ പറഞ്ഞത്‌. ഗുജറാത്തിലെ പത്താന്‍ ജില്ലയിലാണ്‌ സംഭവം. പ്രതികളായ ഗീത അഹിറിനെ(21)യും ഭരതിനെ(21)യും ഇന്നലെ പാലന്‍പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ പോലീസ്‌ പിടികൂടി. മരിച്ചതു താനാണെന്ന്‌ ബന്ധുക്കളെ കബളിപ്പിച്ചശേഷം കാമുകനൊപ്പം നാടുവിടാനായിരുന്നു ഗീതയുടെ പദ്ധതി. കൃത്യത്തിനുശേഷം രാജസ്‌ഥാനിലേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കവെയാണ്‌ ഇരുവരും പിടിയിലായത്‌.

കത്തിക്കരിഞ്ഞ മൃതദേഹം ചൊവ്വാഴ്‌ച രാത്രി പത്താനിലെ ജഖോത്രയില്‍നിന്ന്‌ കണ്ടെടുത്തിരുന്നു. ഗീതയുടെ വസ്‌ത്രഭാഗങ്ങള്‍ കണ്ടതോടെ മരിച്ചതു ഗീതയെന്ന്‌ സംശയിച്ച്‌ ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട്‌ ജഡം പുരുഷന്റേതാണെന്ന്‌ മനസിലായി. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്‌.

ഭര്‍ത്താവിനൊപ്പം ജഖോത്രയിലാണ്‌ ഗീത താമസിച്ചിരുന്നത്‌. കൊല്ലപ്പെട്ടത്‌ വൗവ സ്വദേശിയായ ഹര്‍ജിഭായ്‌ സോളങ്കി ആണെന്ന്‌ പോലീസ്‌ തിരിച്ചറിഞ്ഞു. മേയ്‌ 26-ന്‌ സോളങ്കി, ഗീതയ്‌ക്ക് ബൈക്കില്‍ ലിഫ്‌റ്റ് ഓഫര്‍ ചെയ്‌തിരുന്നു. അന്നു തന്നെ ഇയാളെ തന്റെ ഇരയായി ഗീത തെരഞ്ഞെടുത്തു. കാമുകന്‍ ഭരതിന്റെ സഹായത്തോടെ സോളങ്കിയെ ആളൊഴിഞ്ഞ സ്‌ഥലത്തെത്തിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.

തുടര്‍ന്ന്‌ ഒരു കുളത്തിന്‌ സമീപം മൃതദേഹം കൊണ്ടുപോയിട്ടു. അന്ന്‌ രാത്രി തന്നെ ഗീത വീടുവിട്ടിറങ്ങി. ഒരു കുപ്പി പെട്രോളും കൈയില്‍ കരുതിയിരുന്നു. ‘ആദ്യം അവര്‍ ഗീതയുടെ പാവാടയും പാദസരങ്ങളും സോളങ്കിയുടെ മൃതദേഹത്തില്‍ ഇട്ടു. തുടര്‍ന്ന്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ട്രെയിനില്‍ ജോധ്‌പൂരിലേക്ക്‌ പോകാനായിരുന്നു പദ്ധതി. അതിനായി സംഭവസ്‌ഥലത്ത്‌ നിന്ന്‌ ഓടി പാലന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ഇവിടെവച്ച്‌ പോലീസ്‌ പിടിയിലാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *