Movie News

അല്ലു അര്‍ജുന്‍- ആറ്റ്‌ലി സിനിമ വിവാദത്തില്‍; ഹോളിവുഡ് സിനിമ ഡ്യൂണിനോട് സാമ്യമെന്ന് ആരാധകര്‍

അല്ലു അര്‍ജുനും സംവിധായകന്‍ ആറ്റ്ലിയും ഒരുമിക്കുന്ന സിനിമ ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരിക്കും ഇതെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നത്. സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വിവാദങ്ങള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സിനിമ തിമോത്തി ചലമെറ്റും സെന്‍ഡയയും അഭിനയിച്ച ഇതിഹാസ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണില്‍ നിന്നുള്ള പോസ്റ്ററിനോട് സാമ്യമുള്ളതാണെന്ന് ആരാധകര്‍ കണ്ടെത്തി.

പ്രൊഡക്ഷന്‍ ഹൗസായ സണ്‍ പിക്ചേഴ്സ് ഏപ്രില്‍ 8 ന്, യൂട്യൂബ് വീഡിയോയില്‍ പുറത്തുവിട്ട പോസ്റ്ററിന് ആറ് ദശലക്ഷത്തിലധികം വ്യൂസ് നേടി. അതേസമയം സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ടും സിനിമ നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. പേരിടാത്ത ഈ പ്രോജക്റ്റ് 800 കോടി രൂപ ബഡ്ജറ്റിലാണ് നിര്‍മ്മിക്കുന്നത്. മഹേഷ് ബാബുവിനൊപ്പമുള്ള എസ്എസ് രാജമൗലിയുടെ എസ്എസ്എംബി 29 എന്ന ചിത്രത്തിന് തൊട്ടുപിന്നാലെ എ6 ഇപ്പോള്‍ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമായി മാറി.

അല്ലു അര്‍ജുനും അറ്റ്ലിയും മുംബൈയില്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തതിന് ശേഷമാണ് ഈ വലിയ സഹകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. പ്രൊഡക്ഷന്‍ ഭീമന്‍ സണ്‍ പിക്ചേഴ്സ് പിന്തുണയ്ക്കുന്ന ഒരു പ്രോജക്റ്റിന് ലാഭത്തിന്റെ 15 ശതമാനം ഓഹരിയുടെ ബാക്ക്എന്‍ഡ് ഡീലിനൊപ്പം ഏകദേശം 175 കോടി രൂപയാണ് അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുന്നത്. അതേസമയം തന്റെ ആറാമത്തെ ചിത്രത്തിന് അറ്റ്ലി 100 കോടി രൂപ ഈടാക്കും. 200 കോടിയുടെ നിര്‍മ്മാണച്ചെലവും വിഎഫ്എക്‌സിനായി 250 കോടി രൂപയും മുടക്ുകന്ന സിനിമ വലിയൊരു പാന്‍ ഇന്ത്യന്‍ കാഴ്ചയായിട്ടാണ് ഒരുക്കുക.