Featured Myth and Reality

ചുവന്നവെള്ളം നിറച്ച കുപ്പി തൂക്കിയിട്ടാല്‍ നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ?

ചുവന്നതോ സൂപ്പര്‍വൈറ്റ് കലക്കി വെച്ചതോ ആയ വെള്ളക്കുപ്പികള്‍ നിരത്തിവെച്ചാല്‍ തെരുവ് നായ്ക്കളെ അകറ്റി നിര്‍ത്താന്‍ കഴിയുമോ? കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നില നില്‍ക്കുന്ന ഒരു ധാരണയെക്കുറിച്ചാണ് ഈ ചോദ്യം.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലെ പതിവ് കാഴ്ചയാണിത്. ഇവിടുത്തെ തെരുവുകള്‍ മുതല്‍ വിവിധ പ്രദേശങ്ങള്‍ വരെ, വീടുകള്‍ക്കും കടകള്‍ക്കും പുറത്ത് കയറില്‍ തൂങ്ങിക്കിടക്കുന്ന ചുവന്ന വെള്ളക്കുപ്പികള്‍ കാണാനാകും. ഈ കുപ്പികള്‍ നായ്ക്കളെ തടസ്സപ്പെടുത്തുകയും പരിസരത്ത് അലഞ്ഞുതിരിയുകയോ കുഴപ്പമുണ്ടാക്കുകയോ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വിശ്വാസത്തില്‍ എന്തെങ്കിലും സത്യമുണ്ടോ?

എന്നാല്‍ തീരെയില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നായ്ക്കളെ അകറ്റി നിര്‍ത്താന്‍ ഇതൊന്നും ഫലപ്രദമല്ലെന്നും ഇത്തരം ആശയങ്ങളെല്ലാം അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്നും അവര്‍ പറയുന്നു. 30 വര്‍ഷത്തെ പരിചയമുള്ള മുതിര്‍ന്ന മൃഗഡോക്ടര്‍ അജയ് രഘുവംഷിയുമായി ന്യൂസ് 18 ടീം നടത്തിയ ചര്‍ച്ചയില്‍ ഈ വിശ്വാസം ശാസ്ത്രീയ അടിത്തറയില്ലാത്ത ഒരു മിഥ്യ മാത്രമാണെന്ന് ഡോക്ടര്‍ അസന്ദിഗ്ധമായി പ്രസ്താവിച്ചു.

ഡോക്ടര്‍ രഘുവംഷിയുടെ അഭിപ്രായത്തില്‍, മനുഷ്യന്‍ ചെയ്യുന്നതുപോലെ നായ്ക്കള്‍ക്ക് നിറങ്ങള്‍ ഗ്രഹിക്കാനാവില്ല. അവര്‍ക്ക് മൂന്ന് നിറങ്ങള്‍ മാത്രമേ കാണാനാകൂ. നീല, മഞ്ഞയുമാണ് ശരിക്കും കാണാനാകുക. ഇവയുടെ സംയോജനമായതിനാല്‍ തവിട്ടും കാണാനാകും. എന്നിരുന്നാലും നായ്ക്കള്‍ക്ക് ചുവപ്പ് കാണാന്‍ കഴിയില്ല. അതിനാല്‍, ചുവന്ന കുപ്പികള്‍ക്ക് ഒരു മുന്നറിയിപ്പോ പ്രതിരോധമോ ആയി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പറയുന്നു. അതുകൊണ്ടു തന്നെ ചുവന്ന വെള്ളക്കുപ്പികളാല്‍ നായകളെ തുരത്തുന്നു എന്ന ധാരണ കേവലം കിംവദന്തി മാത്രമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ശാസ്ത്രം ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തില്‍, നായ്ക്കള്‍ കാഴ്ചയെക്കാള്‍ ഗന്ധത്തെയും കേള്‍വിയെയും ആശ്രയിക്കുന്നു. അതിനാല്‍ ഏതെങ്കിലും ഫലപ്രദമായ പ്രതിരോധം അവരുടെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കേണ്ടതുണ്ട്.