ഝാർഖണ്ഡിലെ ചൈബാസയിലെ റിമാൻഡ് ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത 21 തടവുകാർ ഗേറ്റുകൾ ബലമായി തകർത്ത് സിസിടിവി ക്യാമറകൾ നശിപ്പിച്ച ശേഷം അതിവിദഗ്ധമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം മുഴുവനും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
കുട്ടിതടവുകാർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാന റോഡിലേക്ക് ഓടുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. യൂണിഫോം ധരിച്ച രണ്ട് ഗാർഡുകളിൽ ഒരാൾ, പ്രായപൂർത്തിയാകാത്തവരെ വടിയും വാതിലിന്റെ പിടിയും ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തടവുകാർ അവരെ അടിച്ചമർത്തുകയായിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി സംഭവത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ , “ഏകദേശം 21 കുട്ടികളാണ് അരാജകത്വം സൃഷ്‌ടിച്ച ശേഷം സ്ഥാപനത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവത്തിനു പിന്നാലെ സബ് ഡിവിഷണൽ ഓഫീസറും പോലീസും ഉൾപ്പെടെയുള്ള അധികാരികളെ ഉടൻ വിവരം അറിയിക്കുകയായിരുന്നു.”
രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇവരിൽ നാലുപേരെ ബുധനാഴ്ചയോടെ, വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ജുവനൈൽ ഹോമിലേക്ക് തിരികെ കൊണ്ടുവന്നു. ചൈബാസ പോലീസ് ഉദ്യോഗസ്ഥൻ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബഹ്മാൻ ടുട്ടി ഉറപ്പുനൽകി.
പ്രതിപക്ഷ നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി സംസ്ഥാന സർക്കാരിനെ വിമർശിച്ചതോടെ കുട്ടികളുടെ രക്ഷപ്പെടൽ രാഷ്ട്രീയ വിവാദത്തിന് കാരണമായി. സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് സംഭവത്തെ വിശേഷിപ്പിച്ച അദ്ദേഹം, ജുവനൈൽ ഹോമുകളെ വെറും ഔപചാരികതയായി കണക്കാക്കുകയാണ് അധികൃതർ ചെയ്യുന്നതെന്നും ആരോപിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണവും കർശന നടപടിയും വേണമെന്ന് മറാണ്ടി ആവശ്യപ്പെട്ടു. “ഓടിപ്പോയ എല്ലാ പ്രായപൂർത്തിയാകാത്ത കുട്ടികളെയും എത്രയും വേഗം തിരികെ കൊണ്ടുവരണം, അവർക്ക് ശരിയായ കൗൺസിലിംഗ് ഏർപ്പെടുത്തണം, അല്ലാത്തപക്ഷം അവർ സമൂഹത്തിന് ഭീഷണിയായേക്കാം. ഈ കുട്ടികൾ എന്തിനാണ് ഓടിപ്പോയത്, ആരുടെ അനാസ്ഥയാണ്? ഉന്നതതല അന്വേഷണം നടത്തി നടപടിയെടുക്കണം” അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നടക്കുന്നതിനാൽ, സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനിടയിൽ ശേഷിക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.