Lifestyle

ദിവസവും ഒരു പെഗ് അടിച്ചാല്‍ എന്താ ഇത്ര പ്രശ്‌നം? ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്

ശരീരത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും പലയാളുകളും മദ്യപിക്കാറുണ്ട്. ദിവസവു നന്നായി മദ്യപിക്കുന്നവരും മിതമായ അളവില്‍ കഴിക്കുന്നവരുമുണ്ട്. മിതമായ മദ്യപാനം ആരോഗ്യത്തിന് അത്ര ഹാനികരമല്ലന്നുമാണ് പൊതുവേയുള്ള അറിവ്. എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെയല്ല.

ദിവസവും ഓരോ സ്മോള്‍ അകത്താക്കുന്നവരും ആഴ്ചയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ വൈന്‍ എന്ന കണക്കില്‍ മദ്യപിക്കുന്നവര്‍ക്കു ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? അന്നനാള കാന്‍സര്‍, മലാശയ കാന്‍സറും തുടങ്ങി ലിവര്‍ സിറോസിസ് വരെ ഇക്കുട്ടരെ ബാധിച്ചേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആഴ്ചയിലൊരിക്കല്‍ മദ്യപിക്കുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യതയും ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറവാണെന്നാണ് ഫെഡറല്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ ദ് പ്രിവന്‍ഷന്‍ ഓഫ് അണ്ടര്‍ ഏജ് ഡ്രിങ്കിങ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

കഴിഞ്ഞ മാസം നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എഞ്ചിനീയറിംഗ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം മദ്യപിക്കുന്നവരില്‍ ചിലതരത്തിലുള്ള കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. സുരക്ഷിതമോ അനുവദനീയമോ’ ആയ അളവില്ലെന്നും മദ്യം ഏത് അളവില്‍ ഉപയോഗിച്ചാലും ശരീരത്തിന് ഹാനികരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ കെവിന്‍ ഷീല്‍ഡ് പറയുന്നു. മദ്യം കുറച്ച് ഉപയോഗിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മദ്യം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്തനാര്‍ബുദം, മലാശയം, കരള്‍, വായിലെ കാന്‍സര്‍, അന്നനാള കാന്‍സര്‍ എന്നിവയാണ് മദ്യം ഉപയോഗിക്കുന്നവരില്‍ അധികവും പിടിപെടുന്നത്. മദ്യം ഉപയോഗിക്കാത്തവരെ അപേക്ഷച്ച് മദ്യപിക്കുന്നവരില്‍ ഇത്തരത്തിലുള്ള അര്‍ബുദം പിടിപ്പെടാനായി സാധ്യതയുണ്ട്. ദിവസവും 3 പെഗ് വീതം കഴിക്കുന്നവരില്‍ അന്നനാള കാന്‍സറിനുള്ള സാധ്യതയുണ്ട്. ആഴ്ചയില്‍ ഒരു ദിവസമാണ് മദ്യപാനമെങ്കില്‍ സ്ത്രീകളില്‍ തൊണ്ടയിലോ അന്നനാളത്തിലോ കാന്‍സര്‍ ബാധിക്കാം. സ്തനാര്‍ബുദവും ഇക്കൂട്ടരില്‍ വേഗം പിടിപ്പെടും.മദ്യം ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാൾ കാന്‍സര്‍ സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.

യുഎസില്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശം അനുസരിച്ച് പുരുഷന്‍മാര്‍ക്ക് ദിവസവും രണ്ട് പെഗും സ്ത്രീകള്‍ക്ക് ഒരു പെഗുമാണ് അനുവദിച്ചിരിക്കുന്നത്. അത് കുറയ്ക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ‘ഒക്കേഷനല്‍ ഡ്രിങ്കേഴ്‌സിന്റെ’ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.