Movie News

‘എന്നെ ലൈംഗികമായി പീഡിപ്പിച്ചു, അയാള്‍ കൊടും ക്രിമിനലാണ്’; സിദ്ദിഖിനെതിരെ രേവതി സമ്പത്ത്

നടനും ‘അമ്മ’ ജനറല്‍സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടൻ സിദ്ദിഖ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് ആരോപിച്ചു. 24 എൻകൗണ്ടർ പ്രൈമിൽ സംസാരിച്ചപ്പോഴാണ് രേവതി ആരോപണമുന്നയിച്ചത്. തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് എത്തിയത്. സിദ്ദിഖ് കൊടും ക്രിമിനലാണ് എന്നും രേവതി സമ്പത്ത് ആരോപിച്ചു.

‘പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കിൽ മെസ്സേജുകൾ അയച്ചു. സിനിമയുടെ ഡിസ്കഷന് എത്തിയതായിരുന്നു ഞാൻ. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുമ്പോഴായിരുന്നു മോശം പെരുമാറ്റം ഉണ്ടായത്. 21 വയസ്സ് ഉള്ളപ്പോഴാണ് സംഭവം. മോളെ എന്ന് വിളിച്ചായിരുന്നു ആദ്യ സമീപനം. സിദ്ദിഖിന്റെ ഭാഗത്ത് നിന്ന് അബ്യൂസ് ഉണ്ടായി. ഡിസ്കഷന് വന്നപ്പോൾ സെക്ഷ്വലി അബ്യൂസ് ചെയ്തു. ഇപ്പൊൾ കാണുന്ന മുഖമല്ല അയാളുടേത്. അയാൾ അടിക്കുകയും ഇടിക്കുകയും ചെയ്തു’. ഹീനമായി ഉപദ്രവിച്ചു, ഒരു മണിക്കൂർ പീഡനം സഹിച്ചു. നടൻ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിർബന്ധിച്ചുവെന്നും വിവരം പുറത്തു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് വെല്ലുവിളിച്ചെന്നും എൻകൗണ്ടർ പ്രൈമിൽ തുറന്നടിച്ചു.

‘കടുത്ത മാനസിക സംഘർഷത്തിലൂടെ അന്ന് കടന്ന് പോയി. അതിക്രമം നടന്നതിന് ശേഷം സിദ്ദിഖ് ഒന്നും സംഭവിക്കാത്ത മട്ടിൽ എന്റെ മുന്നിൽ നിന്നു. സ്ഥിരം സംഭവമാണ് എന്ന നിലയിൽ എല്ലാവരും പ്രതികരിച്ചു. എല്ലാവരും അറിഞ്ഞുകൊണ്ട് ചെയ്യുന്നതുപോലെയാണ് തോന്നിയത്’- രേവതി സമ്പത്ത് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ക്രിമിനൽ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനൽ ആക്ടിവിറ്റിയാണ് നടൻ തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു