Good News

10മാസംകൊണ്ട് സ്വന്തമായി പഠിച്ച് ഐഎഎസ് നേടിയ മിസ് ഇന്ത്യ ഫൈനലിസ്റ്റ് , അതും ആദ്യചാന്‍സില്‍

ഐശ്വര്യ ഷിയോറന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷാ ഹാളിലേക്ക് കടന്നപ്പോള്‍, അവള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന അസാധാരണമായ ലക്ഷ്യത്തെക്കുറിച്ച് കുറച്ച് പേരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാകും. മോഡലായ ഒരു മുന്‍ സൗന്ദര്യ റാണി തന്റെ ആദ്യ ശ്രമത്തില്‍ തന്നെ ഒരു ഐഎഎസ് ഓഫീസറാകുന്ന നേട്ടം ഏവരെയും അത്ഭുതപ്പെടുത്തുന്ന് ഒന്നു തന്നെയാണ്.

ഐശ്വര്യ ഷിയോറന്റെ കഥ ആരംഭിക്കുന്നത് രാജസ്ഥാനിലാണെങ്കിലും, അവളുടെ വിദ്യാഭ്യാസവും പ്രൊഫഷണല്‍ യാത്രകളും വേരൂന്നിയത് ഡല്‍ഹിയിലാണ്. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്ന ഐശ്വര്യ, ചെറുപ്പം മുതലേ അവളുടെ അക്കാദമിക് മികവ് പ്രകടമാക്കിയിരുന്നു. 12-ാം ക്ലാസില്‍ 97.5 ശതമാനം മാര്‍ക്ക് നേടിക്കൊണ്ടായിരുന്നു അവളുടെ അസാധാരണമായ പ്രകടനം. ശേഷം ഡല്‍ഹിയിലെ പ്രശസ്തമായ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടി.

അച്ഛന്‍ കേണല്‍ അജയ് ഷിയോറന്‍ തെലങ്കാനയിലെ കരിംനഗറില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നു, അമ്മ സുമന്‍ ഒരു വീട്ടമ്മയാണ്.
ഐശ്വര്യ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഒരു കരിയര്‍ വിഭാവനം ചെയ്തപ്പോള്‍, മകള്‍ മിസ് ഇന്ത്യയാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഇത് അവളെ മോഡലിംഗ് ലോകത്തേക്ക് നയിച്ചു. 2014-ല്‍ ഐശ്വര്യ ഡല്‍ഹിയുടെ ക്ലീന്‍ ആന്റ് ക്ലിയര്‍ ഫേസ് ഫ്രഷ് ആയി തിരഞ്ഞെടുക്കപ്പെടുകയും 2015-ല്‍ മിസ് ഡല്‍ഹി പട്ടം നേടുകയും ചെയ്തു. ഫെമിന മിസ് ഇന്ത്യ 2016 മത്സരത്തില്‍ ഫൈനലിസ്റ്റായി തന്റെ മോഡലിംഗ് കരിയര്‍ ഉയര്‍ത്തി അമ്മയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും ശ്രമിച്ചു.

എന്നാല്‍ 2018-ല്‍ യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിലേക്ക് ഐശ്വര്യ ശ്രദ്ധ കേന്ദ്രീകരിച്ചു. കോച്ചിംഗ് ക്ലാസുകള്‍ ഒഴിവാക്കി പകരം, സ്വയം പഠനത്തിനായി അവള്‍ പത്തുമാസം നീക്കിവച്ചു. യുപിഎസ്സി പരീക്ഷയില്‍ 93-ാം റാങ്ക് കരസ്ഥമാക്കി, ആദ്യ ശ്രമത്തില്‍ തന്നെ ഐഎഎസിലേക്കുള്ള പ്രവേശനം നേടി. നിലവില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ (എംഇഎ) നിയമിതയാകുകയും ചെയ്തു. പിന്നീട് ഐഐഎം ഇന്‍ഡോറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഐഎഎസില്‍ ചേരാനുള്ള ഐശ്വര്യയുടെ ദൃഢനിശ്ചയം ആ അവസരം വേണ്ടെന്ന് തീരുമാനിച്ചു. ഒരു മോഡലില്‍ നിന്ന് ഐഎഎസ് ഓഫീസറിലേക്കുള്ള അവളുടെ യാത്ര നിശ്ചയദാര്‍ഢ്യത്തിന്റെയും അസാധാരണമായ കഴിവുകളുടെയും തെളിവായി നിലകൊള്ളുന്നു.