Featured Good News

പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല്‍ നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ

ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയകൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകടത്തിലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം അരുണിമ എവറസ്റ്റ് കീഴടക്കി.

1989ല്‍ ലഖ്നൗവിലായിരുന്നു അരുണിമയുടെ ജനനം. പിതാവിനെ വളരെ ചെറുപ്പത്തില്‍ നഷ്ടമായ അവള്‍ക്ക് താങ്ങും തണലുമായത് അരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന അമ്മയായിരുന്നു. ദേശീയതലത്തില്‍ വോളിബോളില്‍ മികവ് തെളിയിച്ച പ്രതിഭയായിരുന്നു അരുണിമ. അവളുടെ സ്വപ്നങ്ങളെല്ലാം തന്നെ ഒരു അപകടത്തില്‍ ഇല്ലാതാവുകയായിരുന്നു. ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ മോഷണശ്രമത്തിനിടയില്‍ അക്രമികള്‍ അരുണിമയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു. തൊട്ടപ്പുറത്തെ പാളത്തിലൂടെ ഓടിയിരുന്ന ട്രെയിന്‍ കാലുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തില്‍ ഒരു കാല്‍ മുട്ടിന് താഴെ നിന്ന് മുറിച്ചു മാറ്റുകയും ചെയ്തു. അവിടെ നിന്ന് തന്നെ മുറിച്ച്മാറ്റപ്പെട്ട കാലിന് പകരമായി കൃത്രിമ കാലുകള്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തന്നെ ഏവറസ്റ്റ് കീഴടക്കുന്നതിനുള്ള തീരുമാനം അരുണിമയെടുത്തു. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമുള്ള അവൾ 2013-ൽ എവറസ്റ്റ് കീഴടക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അംഗവൈകല്യമുള്ള വനിതയും അംഗവൈകല്യമുള്ള ആദ്യ ഇന്ത്യൻ വനിതയുമായി. പിന്നീട് കിളിമഞ്ചാരോ പർവ്വതം (ദക്ഷിണാഫ്രിക്ക), എൽബ്രസ് (റഷ്യ), മൗണ്ട് കോസ്സിയൂസ്‌കോ (ഓസ്‌ട്രേലിയ) എന്നീ മലകൾ കയറിയ ആദ്യ അംഗവൈകല്യമുള്ള വനിത കൂടിയായി അവർ. നിരവധി അഭിമാനകരമായ പുരസ്കാരങ്ങളും അരുണിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അവളുടെ ആത്മകഥ – മലയിൽ വീണ്ടും ജനനം ( Born Again on the Mountain) – നിരവധി ഭാഷകളിൽ പ്രസിദ്ധീകരിച്ചു.

അരുണിമ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. ഏതൊരു വൈകല്യത്തിനും അതീതമായി തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ അരുണിമ ആളുകളെ പ്രചോദിപ്പിക്കുന്നു.