Crime

‘ആണുങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍’; ലൈംഗിക പീഡന പരാതിയില്‍ യുവതിക്കെതിരെ കേസ്

പരസ്പരസമ്മതത്തോടെ ഒരുമിച്ചുതാമസിച്ചശേഷം പിന്നീട് പിണങ്ങിയപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഈ രീതിയിലുള്ള പരാതികള്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക പരിഗണനപോലും ചോദ്യം ചെയ്യപ്പെടാന്‍ ഇടനല്‍കുന്നതാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഈ കേസില്‍ വാദിയായ യുവതിക്ക് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി പറഞ്ഞു. ആരോപണം നേരിടുന്നയാളുടെ സാമൂഹ്യ ജീവിതത്തെയും പദവിയെയും ബാധിക്കുന്നതാണ് പരാതിക്കാരിയായ യുവതിയുടെ പരാതിയെന്നും കോടതി പറഞ്ഞു.

ജൂലൈ പതിനാലിനാണ് ലൈംഗിക പീഡനപരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയന്‍ തന്നെ ഹോട്ടലില്‍ റൂമിലെത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. എന്നാല്‍ പിറ്റെദിവസം പരസ്പരസമ്മതപ്രകാരമാണ് ഹോട്ടല്‍ റൂമില്‍ പോയതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മൊഴി നല്‍കി.

പിന്നീട് ആരോപണവിധേയനുമായി പിണങ്ങിയപ്പോള്‍ അപ്പോഴുണ്ടായ ദേഷ്യത്തിലാണ് പൊലീസിനെ അറിയിച്ചതെന്നും യുവതി മജിസ്ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയിലും യുവതി ഇതേ നിലപാട് തന്നെ ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി യുവാവിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഭരണഘടനയില്‍ സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും രാജ്യത്ത് തുല്യ അവകാശങ്ങളുണ്ട്. അത് നിയമപരവുമാണ്. നിയമത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനകളുണ്ട്. എന്നാല്‍ അത് സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കാനും ആരെയെങ്കിലും പാഠം പഠിപ്പിക്കാനുമുള്ള ആയുധമാക്കരുത്. ബലാല്‍സംഗത്തിനെതിരായ വകുപ്പുകള്‍ ദുരുപയോഗിക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്നും’ അത്തരം പരാതികള്‍ സമൂഹത്തില്‍ വലിയ വിപത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ജസ്റ്റിസ് ഷെഫാലി ജാമ്യ ഉത്തരവില്‍ പറഞ്ഞു..