റോഡില്‍ ഓട്ടോ മുന്നോട്ട് നീക്കാത്തതിന് ബുള്ളറ്റ് യാത്രക്കാരിയായ പെൺകുട്ടി ഹോക്കി സ്റ്റിക്കുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയടിച്ച് പൊട്ടിച്ചു.
പെൺകുട്ടി ഹോക്കി വടികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ദില്ലിയിലാണ് സംഭവം നടന്നത്. ബുള്ളറ്റ് ഓടിച്ചെത്തിയ പെൺകുട്ടി ഓട്ടോ മുന്നോട്ടു നീങ്ങാൻ വൈകിയതിന് ഓട്ടോ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.
എന്നാല്‍ മുന്നിൽ മറ്റൊരു വാഹനം വന്നതിനാൽ ഓട്ടോ ഡ്രൈവർക്ക് വണ്ടി അനക്കാൻ പറ്റാത്ത അവസ്ഥയാണ് വിഡിയോയില്‍ കാണുന്നത്. പെൺകുട്ടിയുടെ അക്രമാസക്തമായ പെരുമാറ്റത്തിനെതിരേ പ്രതികരിക്കുന്ന കാഴ്ചക്കാരുടെ ഇടപെടലും ക്ലിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന ക്ലിപ്പിൽ ഡ്രൈവർ തലപൊട്ടി ചോരയൊലിക്കുന്നതും കാണാം.
ആൾക്കൂട്ടം പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി ബുള്ളറ്റ് എടുത്തു പോകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നതായി പെൺകുട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും സമീപത്തുള്ളവർ ഇത് നിഷേധിച്ചു. മുന്നിലുണ്ടായിരുന്ന വാഹനം കാരണം സ്കൂൾ കുട്ടികളെ കയറ്റിവന്ന ഓട്ടോ ഡ്രൈവർക്ക് വാഹനം മുന്നോട്ടു നീക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവങ്ങള്‍ ആരംഭിച്ചത്. ഓട്ടോ ഡ്രൈവറുടെ പുറകില്‍ ബൈക്കില്‍ വന്ന പെൺകുട്ടി ഹോൺ മുഴക്കിയെങ്കിലും അയാൾക്ക് അനങ്ങാൻ കഴിയാതെ വന്നു. ക്ഷമ നശിച്ച അവൾ അക്രമത്തിൽ ഏർപ്പെടുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.