ഒരു സമ്പൂര്‍ണ്ണ സ്കോളര്‍ഷിപ്പിന് വേണ്ടി നിര്‍ധനനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം പിതാവിനെ ഇല്ലാതാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ സര്‍വകലാശാല പറഞ്ഞുവിട്ടു. വഞ്ചന കാട്ടിയ ഇയാളെ ഉടന്‍ രാജ്യത്ത് നിന്നു തന്നെ നാടുകടത്തും. പെന്‍സില്‍വാനിയയിലെ ലെഹി സര്‍വകലാശാലയില്‍ ചേരുന്നതിനായി പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കുകയും സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വ്യജ ഇ മെയില്‍ ഉണ്ടാക്കുകയും ചെയ്ത 19 കാരനെയാണ് രാജ്യം നാടുകടത്തുന്നത്.
പ്രവേശന, സാമ്പത്തിക രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതിന് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. എബിസി ന്യൂസ് പറയുന്നതനുസരിച്ച്, ലേഹിയിലേക്ക് ഫുള്‍ റൈഡ് ലഭിക്കാന്‍ ആനന്ദ് വ്യാജ ട്രാന്‍സ്ക്രിപ്റ്റുകളും സാമ്പത്തിക പ്രസ്താവനകളും പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ വരെ വ്യാജനെ ഉണ്ടാക്കി. തട്ടിപ്പ് റെഡ്ഡിറ്റില്‍ എഴുതി നാട്ടുകാരെ കാണിച്ചതാണ് ഇയാള്‍ പിടിക്കപ്പെടാന്‍ കാരണമായത്. എല്ലാം ഏറ്റുപറഞ്ഞ് ‘നുണകളില്‍ കെട്ടിപ്പടുത്ത എന്റെ ജീവിതവും കരിയറും’ എന്ന തലക്കെട്ടില്‍ റെഡ്ഡിറ്റിലിട്ട പോസ്റ്റാണ് എല്ലാം തുലച്ചത്.
തന്റെ പോസ്റ്റില്‍, 19 വയസ്സുകാരന് തന്റെ മുഴുവന്‍ അപേക്ഷയും രേഖയും എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് വിശദീകരിച്ചു, ”ഞാന്‍ ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ എങ്ങനെ എത്തിയെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇത് എന്റെ പക്കലുള്ളതെല്ലാം നശിപ്പിക്കും.” എങ്ങനെയാണ് സിസ്റ്റത്തെ കബളിപ്പിച്ചതെന്ന് വിശദീകരിക്കുന്നതിന് മുമ്പ് ആനന്ദ് എഴുതി. വ്യാജ രേഖകളും പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും കൂടാതെ, തന്റെ സ്കൂള്‍ പ്രിന്‍സിപ്പലെന്ന വ്യാജേന ഇമെയില്‍ വിലാസവും സൃഷ്ടിച്ച കാര്യങ്ങള്‍ വരെ അതിലെഴുതി.
തന്റെ പേരും സര്‍വ്വകലാശാലയുടെ പേരുമെല്ലാം രഹസ്യമാക്കി വളരെ വിദഗ്ദ്ധമായിട്ടായിരുന്നു ‘റെഡ്ഡിംഗ് പോസ്റ്റ്’ എന്നാല്‍ ഈ പോസ്റ്റ് ശ്രദ്ധിച്ച ഒരു റെഡ്ഡിറ്റ് മോഡറേറ്റര്‍ ഗവേഷണം നടത്തുകയും ഒടുവില്‍ ആനന്ദ് ലെഹിയിലെ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ എല്ലാം പൊളിഞ്ഞു. ‘പ്രതിക്ക് ഒരേയൊരു സര്‍വ്വകലാശാല മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ലെഹി യൂണിവേഴ്സിറ്റി ആയിരുന്നു. അതിനാല്‍, മോഡറേറ്റര്‍ യഥാര്‍ത്ഥത്തില്‍ ലെഹിയെ സമീപിച്ച് ഈ വിവരം കൈമാറുകയും സര്‍വകലാശാലയെ അലേര്‍ട്ട് ചെയ്യുകയുമായിരുന്നു.
തന്റെ കൈവശമുള്ള എല്ലാ തെളിവുകളും കൈമാറിയതോടെ ആനന്ദ് രണ്ട് മാസം മുമ്പ് അറസ്റ്റിലായി. 2024 ജൂണ്‍ 12 ന് വ്യാജരേഖ ചമച്ചതിന് കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ ലേഹിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം റദ്ദാക്കി. 10 മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റമാണെങ്കിലും സര്‍വകലാശാലയുടെ ഇടപെടലില്‍ 19 വയസ്സുകാരന് പുറത്താക്കലും നാടുകടത്തലുമേ കിട്ടിയുള്ളു..