സ്വവര്‍ഗ്ഗപ്രണയികള്‍ ദത്തെടുത്ത നവജാതശിശു കാറിനുള്ളില്‍ വെന്തുമരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ ജൂണ്‍ 13 ന് നടന്ന സംഭവത്തില്‍ ഡയാന സോഫിയ ഡെ ലോസ് സാന്റോസ് എന്ന കുഞ്ഞാണ് മരിച്ചത്. വാതിലുകള്‍ ലോക്കായ കാറില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ ദാരുണ സംഭവം നടന്നത്. ജനിച്ച ഉടനെ സ്വവര്‍ഗ്ഗദമ്പതികള്‍ ദത്തെടുക്കുകയും സാന്‍ഡിയാഗോയിലെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്ത കുഞ്ഞാണ് മരിച്ചത്.
ജൂണ്‍ 13 ന് പുലര്‍ച്ചെ 12.20 ഓടെ സാന്‍ ഡീഗോയിലെ സാന്റീയിലുള്ള വീടിന് പുറത്ത് സ്വവര്‍ഗ്ഗദമ്പതികളുടെ എസ്യുവിയില്‍ ഡയാനയെ കിടത്തുകയായിരുന്നു. 63 ഫാരന്‍ഹീറ്റ് ചൂടില്‍ മണിക്കൂറുകളോളം കാറില്‍ കിടന്ന പെണ്‍കുഞ്ഞിന് ചലനമില്ലെന്ന് ഒരു കുടുംബാംഗം പിന്നീട് കണ്ടെത്തി. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് എങ്ങനെയാണ് ഡയാനയെ കാറിൽ മറന്നുപോയതെന്നും ആരാണ് അവളെ അവിടെ ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.
ഗേ ദമ്പതികള്‍ക്ക് നേരത്തേ ദത്തെടുത്ത രണ്ടുവയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സാമൂഹ്യമാധ്യമ പേജിലൂടെ ഇക്കാര്യം ഇവര്‍ പങ്കുവെച്ചതോടെ അനേകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ്ഗപ്രണയം നിയമപരമായി ആദ്യമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെ 2008 ലായരുന്നു ഇരുവരും വിവാഹം ചെയ്തത്.
1998 മുതല്‍ യുഎസില്‍ ഉടനീളം ചൂടുള്ള കാറില്‍ ഉപേക്ഷിക്കപ്പെട്ട് ഓരോ വര്‍ഷവും ഏകദേശം 37 കുട്ടികള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്.