Crime

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിഞ്ഞില്ല ; മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, ആറ് വയസുകാരന് ദാരുണാന്ത്യം

ആറുവയസ്സുള്ള മകനെ മുതലകള്‍ക്ക് ഏറിഞ്ഞുകൊടുത്ത 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കന്നഡയിലെ ഹലമാദി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മുതലകള്‍ ധാരാളമുള്ള കനാലിലേക്ക് മകനെ എറിഞ്ഞു കൊലപ്പെടുത്തിയത് സാവിത്രി എന്ന സ്ത്രീയാണ്.

മകന്‍ വിനോദിന്റെ ശ്രവണ വൈകല്യത്തെ ചൊല്ലി ഇവര്‍ തന്റെ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഭര്‍ത്താവ് രവികുമാറുമായി സാവിത്രി വഴക്കടിക്കുകയും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 9 മണിയോടെ സാവിത്രി മകനെ കനാലില്‍ തള്ളിയിടകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു.

പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും മുങ്ങല്‍ വിദഗ്ധരുടെ തിരച്ചില്‍ ഇരുട്ട് മൂലം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ തിരച്ചില്‍ സംഘം കുട്ടിയുടെ വലതുകൈ ഭാഗികമായി വിഴുങ്ങിയ മുതലയുടെ വായില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. ശരീരത്തില്‍ സാരമായ മുറിവുകളും കടിയേറ്റ പാടുകളും ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

വീട്ടുജോലിക്കാരിയായ സാവിത്രിയെയും മേസണ്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്ന രവികുമാറിനെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സാവിത്രി തന്റെ ഭര്‍ത്താവിന്റെ മാനസിക പീഡനമാണ് മകന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ചു. ഭര്‍ത്താവ് എപ്പോഴും മകന്‍ മരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടിരുന്നു. മകന്‍ കഴിക്കാന്‍ വേണ്ടി മാത്രമുണ്ടായതാണെന്ന് ഭര്‍ത്താവ് നിരന്തരം പറയുമായിരുന്നെന്നും തിന്നാന്‍ വേണ്ടി ജനിച്ചവനാണെന്നും മറ്റും പറഞ്ഞ് മകനെ പീഡിപ്പിച്ചുകൊണ്ടിരുന്നെന്നും യുവതി പറഞ്ഞു.