Crime

വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ 25കാരിയെ ഓടുന്ന വാനിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തില്‍ മുറിവുകള്‍

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാനില്‍‌ വച്ച് ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു. മുഖത്ത് 12 തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാൻ വേണ്ടിയാണ് പുറത്തേക്ക് പോയത്. എന്നാൽ റോഡിൽ വാഹനങ്ങൾ ലഭിക്കാതായതോടെ യാത്ര വൈകി. തുടർന്ന് അർധരാത്രിയോടെ അതുവഴി വന്ന വാനിലുള്ളവർ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി. രണ്ടു പുരുഷൻമാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവതിയെ വാഹനത്തിൽ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികൾ പെൺകുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ പ്രതികൾ യുവതിയെ എസ്ജിഎം നഗറിനു സമീപം ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. കടുത്ത തണുപ്പിൽ ഒറ്റപ്പെട്ട പെൺകുട്ടി സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു. തുടർന്നു കുടുംബം കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് അന്വേഷണത്തിൽ ചൊവ്വാഴ്ച രണ്ടു പ്രതികളെയും പിടികൂടി. യുവതി ഇപ്പോൾ ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.