Featured Sports

ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരേയൊരു കളിക്കാരന്‍ ; തോറ്റത് മൂന്ന് ഫൈനലുകള്‍

ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ പേരേയുള്ള അത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ എന്നാണ്. കാരണം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില്‍ എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്‍ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കടന്നിട്ടും കപ്പുയര്‍ത്താന്‍ കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില്‍ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അദ്ദേഹം ഉള്‍പ്പെട്ട ടീമുകളുടെ വിധി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തന്റെ ടീം പഞ്ചാബ് കിംഗ്സ് വീണതോടെയാണ് ഈ അപൂര്‍വ്വ റെക്കോഡ് താരത്തിനായത്.

14 ലീഗ് മത്സരങ്ങളില്‍ ഒമ്പത് വിജയങ്ങളുമായി ഐപിഎല്‍ 2025-ല്‍ മുഴുവന്‍ ആധിപത്യം പുലര്‍ത്തുകയും ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്ത പഞ്ചാബ് കിംഗ്‌സ് ഫൈനലില്‍ തോറ്റു. ഈ തോല്‍വിയോടെ, പഞ്ചാബ് കിംഗ്സിന് വേണ്ടി കളിക്കുന്ന ചാഹല്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം മൂന്ന് ഐപിഎല്‍ ഫൈനലുകള്‍ തോറ്റു. പ്‌ളേഓഫില്‍ രണ്ടു തവണയാണ് ആര്‍സിബിയോട് പഞ്ചാബ് തോറ്റത്.

2016ല്‍ ആര്‍സിബിയ്ക്കൊപ്പം സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് വെറും എട്ട് റണ്‍സിന് തോറ്റതാണ് ചാഹലിന്റെ ആദ്യ ഐപിഎല്‍ ഫൈനലില്‍. ആറ് വര്‍ഷത്തിന് ശേഷം 2022-ല്‍ ചാഹല്‍ വീണ്ടും ഐപിഎല്‍ ഫൈനലിലെത്തി, എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം. അന്നത്തെ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. അതേസമയം ഒരു തവണ കപ്പുയര്‍ത്തിയതിന്റെ റെക്കോഡും താരത്തിനുണ്ട്. 2013 ല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം കിരീടം നേടിയപ്പോള്‍ ടീമില്‍ ചഹല്‍ ഉണ്ടായിരുന്നു.

2013 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആര്‍) മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ലെഗ് സ്പിന്നര്‍ 221 വിക്കറ്റുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ കൂടിയാണ്. ഐപിഎല്‍ 2025 ല്‍ ചെന്നൈ കിംഗ്‌സിനെതിരേ താരം ഹാട്രിക് നേടിയിരുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദീപക് ഹൂഡ, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് എന്നിവരെ അവസാന ഓവറില്‍ പുറത്താക്കി. ഇത് താരത്തിന്റെ രണ്ടാം ഐപിഎല്‍ ഹാട്രിക് ആയിരുന്നു. എന്നിരുന്നാലും 14 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളും 4/28 എന്ന മികച്ച പ്രകടനവുമായി ചാഹല്‍ പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ 15-ാം സ്ഥാനത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *