ഹൗസിംഗ് സൊസൈറ്റികളിൽ അവിടുത്തെ താമസക്കാർ തമ്മിൽ പരസ്പരം തർക്കിക്കുന്നതും ബഹളം ഉണ്ടാക്കുന്നതുമായ ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ പൂനെയിലെ ഒരു സൊസൈറ്റിയിലെ അംഗങ്ങൾ പരസ്പരം അക്രമാസക്തമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് വൻ ചർച്ചയാകുന്നത്. പാർക്കിംഗ് ലോട്ടിലെ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകൾ പരസ്പരം മർദിക്കുകയും മുടി വലിച്ചു ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്.
ഏപ്രിൽ 11 നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സകാലിന്റെ റിപ്പോർട്ട് അനുസരിച്ച്, വീഡിയോ പൂനെയിലെ ധൈരി പ്രദേശത്തുള്ള ഒരു സൊസൈറ്റിയിൽ നിന്നുള്ളതാണ്. സംഭവത്തിൽ സിംഹഗഡ് റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മല്ലിക സമീർ പായ്ഗുഡെ-ഗജരെ, സമീർ മനോഹർ പയ്ഗുഡെ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 11ന് രാവിലെ 11.30ഓടെയാണ് സംഭവം. പരാതിക്കാരൻ കഴിഞ്ഞ 12 വർഷമായി പൂനെയിലെ സിംഹഗഡ് റോഡ് ഏരിയയിലെ ധൈരിയിലെ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നാണ് വിവരം. അവിടെ സൊസൈറ്റിയുടെ സെക്രട്ടറിയാണ്.
അനധികൃത നിർമാണം നീക്കണമെന്നാവശ്യപ്പെട്ട് സൊസൈറ്റി നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേത്തുടർന്നാണ് ഏപ്രിൽ 11ന് സൊസൈറ്റി യോഗം ചേർന്ന് എല്ലാവരുടെയും സമ്മതത്തോടെ കെട്ടിടം നീക്കാൻ തീരുമാനിച്ചതെന്നും പരാതിയിൽ പറയുന്നു.
തങ്ങളോട് പറയാതെ എന്തുകൊണ്ടാണ് നിർമ്മാണം നീക്കം ചെയ്തതെന്ന് ചോദിച്ച് പ്രതിയായ സമീർ പയ്ഗുഡെ വഴക്കിടാൻ തുടങ്ങിയപ്പോൾ കലഹം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സമയം മല്ലിക പയ്ഗുഡെ ഗജരെ അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആക്രോശിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. തുടർന്ന് ഇവർ സ്ത്രീകളെ അപമാനിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്