Featured Good News

‘ഞാനും ഒരച്ഛനാണ്’; അര്‍ദ്ധരാത്രിയില്‍ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോറിക്ഷയില്‍ കയറിയ അനുഭവം തുറന്ന് പറഞ്ഞ് യുവതി

സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പകല്‍ പോലും പല സ്ത്രീകളും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. മെട്രോ നഗരങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പല അനുഭവങ്ങളെ കുറിച്ചും പല പെണ്‍കുട്ടികളും തുറന്ന് എഴുതാറുണ്ട്. ഇപ്പോള്‍ ബെംഗളൂരു നഗരത്തില്‍ അര്‍ദ്ധരാത്രിയില്‍ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം പങ്കുവെച്ചിരിയ്ക്കുകയാണ് ഒരു യുവതി.

ലിറ്റില്‍ ബെംഗളൂരു സ്റ്റോറീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റാപ്പിഡോ യാത്രകള്‍, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകള്‍ അല്പം ഭയത്തോടെയാണ് സ്ത്രീകള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍, താന്‍ കയറിയ ഓട്ടോയില്‍ ഡ്രൈവറുടെ വശത്ത് എഴുതി വച്ച ഒരു വാചകം തനിക്ക് ആത്മവിശ്വാസവും സമാധാനവും നല്‍കിയെന്ന് യുവതി കുറിച്ചു. ഒപ്പം ആ ഓട്ടോയുടെ ഒരു ചെറു വീഡിയോയും അവര്‍ പങ്കുവച്ചു.

പുലര്‍ച്ചെ 12 മണിക്ക് താന്‍ ഒരു റാപ്പിഡോ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് അവര്‍ പങ്കുവെക്കുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തനിക്ക് ‘സുരക്ഷിതത്വം’ തോന്നിപ്പിച്ച സന്ദേശം അവര്‍ വീഡിയോയില്‍ പകര്‍ത്തി. വാഹനത്തിനുള്ളില്‍ കന്നഡയിലും ഇംഗ്ലീഷിലും എഴുതിയ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ഞാനും ഒരു അച്ഛന്‍/സഹോദരന്‍ ആണ്. നിങ്ങളുടെ സുരക്ഷ പ്രധാനമാണ്. സുഖമായി ഇരിക്കൂ.’ ഈ അക്ഷരങ്ങള്‍ തനിക്ക് സുരക്ഷിതത്വം നല്‍കിയെന്ന് യുവതി പറയുന്നതും കേള്‍ക്കാം. വീഡിയോ പുറത്തു വന്നതോടെ ഓട്ടോക്കാരനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.