Crime

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ദമ്പതികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്‌റ്റില്‍, അക്രമം ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച്‌

സംഘംചേര്‍ന്ന്‌ യുവതിയെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ സംഭവത്തില്‍ ദമ്പതിമാരടക്കം ആറുപേര്‍ അറസ്‌റ്റില്‍.
മണ്ണാര്‍ക്കാട്‌ ആര്യമ്പാവില്‍ അരിയൂറിലെ കുളിര്‍മുണ്ട രാമചന്ദ്രന്‍ (63), പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി സനൂഫ്‌ (36), ഭാര്യ പയ്നാട്‌ തോരന്‍ വീട്ടില്‍ ജസീല (27), തിരൂര്‍ വെങ്ങാനൂര്‍ അത്തന്‍പറമ്പില്‍ റൈഹാന്‍ (45), കൊപ്പം വിളയൂരിലെ മുണ്ടുകാട്ടില്‍ സുലൈമാന്‍ (47), ഏലംകുളം കുന്നക്കാവില്‍ പുറയത്ത്‌ സൈനുല്‍ ആബിദീന്‍ (41) എന്നിവരെയാണ്‌ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച്‌ കഴിഞ്ഞ 27 ന്‌ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെ ലോഡ്‌ജിലെത്തിച്ചായിരുന്നു അതിക്രമം. ഒന്നാം പ്രതി രാമചന്ദ്രന്‍ നടത്തുന്ന ലോഡ്‌ജാണിത്‌. രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തിയാണ്‌ യുവതിയെ പെരിന്തല്‍മണ്ണ ന്യൂ പ്ലാസ റസിഡന്‍സി ലോഡ്‌ജിലെത്തിച്ചത്‌.

തുടര്‍ന്ന്‌ രാമചന്ദ്രന്‍, റൈഹാന്‍, സുലൈമാന്‍, സൈനുല്‍ ആബിദ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഇവരെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കുകയായിരുന്നു.
മറ്റു നാലു പ്രതികളില്‍നിന്ന്‌ രാമചന്ദ്രന്‍ ഇതിനു പണം കൈപ്പറ്റുകയും ചെയ്‌തു. ഈ തുക രാമചന്ദ്രനും ജസീലയും സനൂഫും വീതിച്ചെടുത്തെന്നാണു പരാതിയിലുള്ളത്‌. സംഭവത്തിനിടെ ലോഡ്‌ജില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറയുന്നു.

പരാതിക്കാരിയുടെ ഭര്‍ത്താവ്‌ വഞ്ചനാക്കുറ്റത്തിനാണു ജയിലിലായത്‌. അറസ്‌റ്റിലായ ദമ്പതികളും പരാതിക്കാരിയും അഞ്ചുവര്‍ഷമായി പരിചയക്കാരാണ്‌. ഇതു മുതലെടുത്താണ്‌ ഭര്‍ത്താവ്‌ ജയിലിലായപ്പോള്‍ സഹായിക്കാനെന്ന വ്യാജേന യുവതിയെ ലോഡ്‌ജിലെത്തിച്ച്‌ കൂട്ട ബലാത്സംഗത്തിന്‌ ഇരയാക്കിയത്‌. പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി: എ. പ്രേംജിത്ത്‌, സി.ഐ: സുമേഷ്‌ സുധാകര്‍ എന്നിവരടങ്ങിയ സംഘമാണു കേസ്‌ അന്വേഷിക്കുന്നത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി.