കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസറ്റില്‍. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തിരിച്ചറിഞ്ഞറിഞ്ഞതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ്. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോ എന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്റൂമിനുള്ളില് തന്നെയായിരുന്നു പ്രസവം. കമ്മീഷണര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്ളാറ്റിന് സമീപത്തുള്ളവര്‍ റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്. പക്ഷെ, ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്ളാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കൊറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്കാന്‍ ചെയ്തെടുത്താണു പൊലീസ് ഫ്ളാറ്റിലേക്ക് എത്തിയത്.