ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്.
വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ കഴിയുന്നുണ്ട്.
“നിങ്ങളുടെ പാസ്‌പോർട്ട് ഫോട്ടോ പോലെ തോന്നുന്നതുവരെ എല്ലാം തുടച്ചുമാറ്റുക” എന്ന് ജീവനക്കാരൻ യുവതിയോട് പറയുന്നത് കേൾക്കാം. “നീ എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നത്? നീ വെറുതെ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്,” ജീവനക്കാരി പറയുന്നത് കേൾക്കാം.
റിപ്പോർട്ടുകൾ പ്രകാരം 2024 സെപ്റ്റംബറിൽ ഷാങ്ഹായ് വിമാനത്താവളത്തിൽ വെച്ചാണ് ഈ വീഡിയോ ചിത്രീകരിക്കപ്പെട്ടത്. ഓഡിറ്റി സെൻട്രൽ പ്രകാരം ചൈനീസ് സോഷ്യൽ മീഡിയയിലാണ് വീഡിയോ ആദ്യമായി പങ്കിട്ടത്. എന്നാൽ വിമാനത്താവളത്തിലെ മുഖം തിരിച്ചറിയൽ പരിശോധനയിൽ യുവതി വിജയിച്ചോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല.
വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. “യഥാർത്ഥ ജീവിതത്തിൽ അവൾക്ക് ഒരു ഫിൽട്ടർ ഇട്ട് നടക്കാൻ കഴിയില്ല അല്ലെ? എന്നാണ് ഒരാൾ കുറിച്ചത്. “ഇത് കോസ്‌പ്ലേ ആണ്. സാധാരണ മേക്കപ്പ് മാത്രമല്ല,” രണ്ടാമത്തെ ഉപഭോക്താവ് കുറിച്ചു.
എന്നാൽ മറ്റുചിലർ യുവതിയോട് സഹതാപം പ്രകടിപ്പിച്ച് കമെന്റുകൾ രേഖപെടുത്തി., യുവതി അസ്വസ്ഥയായി കാണപ്പെട്ടുവെന്നും അവളുടെ മേക്കപ്പിന്റെ പേരിൽ അവളെ ഉപദ്രവിക്കാൻ വിമാനത്താവള ഉദ്യോഗസ്ഥന് അവകാശമില്ലെന്നും ചിലർ വ്യക്തമാക്കി.